photo

പഴയങ്ങാടി: രണ്ടില ചിഹ്നത്തിനായി പി.ജെ. ജോസഫും ജോസ് കെ. മാണിയും തമ്മിൽ പിടിവലി കൂടുന്നത് കാണുമ്പോൾ, രണ്ടില ചിഹ്നത്തോട് മുഖം തിരിച്ച ഒരു സ്ഥാനാർത്ഥി കണ്ണൂരിലുണ്ട്. മാടായി സ്വദേശി 69കാരനായ മൈലാഞ്ചിക്കൽ കാദിരി ഹാജിയാണ് തനിക്ക് 1979ലെ പഞ്ചായത്ത് തെരഞ്ഞടുപ്പിൽ രണ്ടില തിരഞ്ഞെടുപ്പ് ചിഹ്നമായി അനുവദിച്ചിട്ടും സ്വീകരിക്കാൻ മടിച്ചത്.

മാടായി പഞ്ചായത്തിലെ എട്ടാം വാർഡിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച തനിക്ക് അനുവദിച്ചത് രണ്ടില ചിഹ്നമായിരുന്നു. സൈക്കിൾ, ത്രാസ്, ഗ്ളാസ് തുടങ്ങിയ സ്വതന്ത്ര ചിഹ്നങ്ങൾ ആവശ്യപ്പെട്ടെങ്കിലും അതൊന്നും അനുവദിച്ച് കിട്ടിയില്ല. ചുമരെഴുത്ത് മാത്രമുണ്ടായിരുന്ന കാലത്ത് രണ്ടില വരയ്ക്കാൻ എളുപ്പമാണെന്ന് ആരോ പറഞ്ഞതിനെ തുടർന്ന് രണ്ടില ചിഹ്നത്തിൽ മത്സരിക്കുകയായിരുന്നു. കാദിരി ഹാജി പരാജയപ്പെട്ടെങ്കിലും 132 വോട്ട് നേടി. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗും അഖിലേന്ത്യാ മുസ്ലിം ലീഗും രണ്ട് മുന്നണികളിലായി വിഘടിച്ച് നിൽക്കുന്ന കാലമായിരുന്നു അത്. വാടിക്കലിലെ എട്ടാം വാർഡിൽ വാടിക്കൽ നിവാസിയെ തന്നെ മത്സരിപ്പിക്കണമെന്ന് യൂണിയൻ ലീഗിലെ കാദിരി ഹാജി അടക്കമുള്ള ലീഗ് പ്രവർത്തകർ ലീഗിന്റെ നേതൃത്വത്തോട് ആവശ്യപ്പെട്ടു. എന്നാൽ തർക്കം വന്നത് കൊണ്ട് ഘടക കക്ഷിയായ കോൺഗ്രസിന് ആ സീറ്റ് നൽകുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് കാദിരി ഹാജി സ്വതന്ത്ര സ്ഥാനാർഥി കുപ്പായമിട്ടത്. കാദിരി ഹാജിയുടെ സ്ഥാനാർത്ഥിത്വം ബാധിച്ചത് അഖിലേന്ത്യ ലീഗ് സ്ഥാനാർത്ഥിയെയും. ഐക്യ ജനാധിപത്യ മുന്നണിയിലെ ബെൽക്രിയൻ ജോർജ് ജയിച്ചത് 125 വോട്ടിന്റെ ഭൂരിപക്ഷത്തിൽ. കാദിർ ഹാജി പ്രവാസ ജീവിതത്തിന് ശേഷം നാട്ടിൽ ഇപ്പോൾ വിശ്രമ ജീവിതം നയിക്കുകയാണ്.