
പാലോട്: നന്ദിയോട് ചെറ്റച്ചൽ റോഡ് നിർമ്മാണം രണ്ടു വർഷം പിന്നിടുമ്പോഴും എങ്ങുമെത്താത്ത സ്ഥിതി. 2018ൽ സർക്കാർ ബഡ്ജറ്റ് വർക്കിൽ ഉൾപ്പെടുത്തി 9.86 കോടി ചെലവഴിച്ച് ഏഴ് കിലോമീറ്റർ ദൂരത്തിൽ റോഡ് വീതി കൂട്ടി ടാറിംഗ് ചെയ്യണമെന്ന നിബന്ധനയോടെ ആരംഭിച്ച പദ്ധതിയാണ് ഇഴഞ്ഞു നീങ്ങുന്നത്. 2019 ഡിസംബറിൽ നിർമ്മാണം പൂർത്തിയാക്കുമെന്ന ഉറപ്പിൽ ആരംഭിച്ച നിർമ്മാണം 2020 ഡിസംബർ ആയിട്ടും ഒന്നുമാകാത്ത നിലയിലാണ്. റോഡിന്റെ വീതി കൂട്ടുന്നതിന്റെ ഭാഗമായി പുറമ്പോക്കിലെ മണ്ണ് അശാസ്ത്രീയമായി ഇടിച്ചു മാറ്റിയതിനെ തുടർന്ന് സമീപത്തെ വീടുകൾ പലതും അപകടാവസ്ഥയിലാണ്. പലർക്കും വീടുകളിലേക്കുള്ള വഴി സൗകര്യം പോലും ഇല്ല. ഓട നിർമ്മാണം പൂർത്തിയാക്കാനും സാധിച്ചിട്ടില്ല. നിർമ്മാണം പൂർത്തിയായ ഭാഗങ്ങളിൽ സ്ലാബ് സ്ഥാപിക്കാനുള്ള നടപടിയും ആയിട്ടില്ല. 6,800 മീറ്റർ ഓടയാണ് നിർമ്മിക്കാനുള്ളത്. ഓട നിർമ്മാണത്തിനും വീതികൂട്ടുന്നതിനുമായി സ്ഥലം വിട്ട് നൽകിയവരും വഴിയില്ലാത്ത അവസ്ഥയിലായി. സാമ്പത്തിക ശേഷിയുള്ള ചുരുക്കം ചിലർ സ്വന്തമായി വഴി നിർമ്മിച്ചു യാത്രാ സൗകര്യം ഒരുക്കി. കാൽനടയാത്ര പോലും ദുഷ്‌കരമായ റോഡിൽ അപകടങ്ങളും തുടർക്കഥയായിട്ടുണ്ട്. കഴിഞ്ഞ ദിവസം ഫാം ജംഗ്ഷനിൽ നിർമ്മാണം നടക്കുന്ന ഭാഗത്ത് റബ്ബർ കയറ്റി വന്ന ലോറി തെന്നിമാറി വീടിനു മുകളിലേക്ക് വീണ് ഷെഡിൽ ഉണ്ടായിരുന്ന കാർ പൂർണമായും തകർന്നു. ഡ്രൈവറുടെ കൈ ഒടിയുകയും ചെയ്തു. സൈഡ് വാൾ നിർമ്മാണത്തിനായി ജെ.സി.ബി.ഉപയോഗിച്ച് കഴിയെടുത്തതിനെ തുടർന്ന് കുടിവെള്ള പൈപ്പ് ലൈനുകൾ പൊട്ടിയിരുന്നു. ഇതോടെ കുടിവെള്ളവും കിട്ടാക്കനിയായി. നിർമ്മാണം പൂർത്തിയാകാനുള്ള കാലതാമസം കരാർ കമ്പനിയുടേതാണെന്ന് പരക്കെ ആക്ഷേപമുണ്ട്. പച്ച ആലുമ്മൂട് ഭാഗത്ത് മണ്ണിടിച്ചിൽ തുടർക്കഥയാണ്. ടാറിംഗിന് മുമ്പേ പച്ച ജംഗ്ഷനിലെ തോടിനോടനുബന്ധിച്ച് കെട്ടിയ സൈഡ് വാൾ പൊളിഞ്ഞ് വീണിരുന്നു. ചെറ്റച്ചൽ മുതൽ നന്ദിയോട് വരെയുള്ള ഈ റോഡിലൂടെയുള്ള യാത്ര സാഹസികമാണ്. അതേസമയം റോഡ് നിർമ്മാണത്തിൽ അപാകത ഉണ്ടെന്നും ഇത് സംബന്ധിച്ചും റോഡ് നിർമ്മാണത്തിന്റെ മറവിൽ നടത്തിയ മണ്ണു വിൽപ്പനയെ കുറിച്ചും വിജിലൻസ് അന്വേഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ചെലവ് 9.86 കോടി
7 കിലോമീറ്റർ റോഡ് നിർമ്മാണം
സൈഡ് വാൾ നിർമ്മാണം
6800 മീറ്റർ ഓട നിർമ്മാണം
പച്ച ജംഗ്ഷനിൽ പാലം
പ്രതികരണം.
കരാർ വ്യവസ്ഥകൾ പൂർണമായും ലംഘിച്ച് നടത്തുന്ന നിർമ്മാണത്തെ കുറിച്ച് അന്വേഷിക്കുന്നതിനൊപ്പം എത്രയും വേഗം റോഡ് ഗതാഗത യോഗ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം
- രാകേഷ് ബി നായർ
(പൊതുപ്രവർത്തകൻ)