
കൊല്ലം: ആര്യങ്കാവ് എക്സൈസ് ചെക്ക്പോസ്റ്റ് വഴി വാഴക്കുല ലോറിയിൽ ഒളിപ്പിച്ച് ലഹരിമരുന്ന് കടത്താൻ ശ്രമിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചു കൊല്ലം അസി. എക്സൈസ് കമ്മിഷണർ ബി. സുരേഷാണ് കൊല്ലം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
മൂവായിരത്തി അറുന്നൂറോളം പേജുകളാണുള്ളത്. കഴിഞ്ഞ ആഗസ്റ്റ് 13ന് തമിഴ്നാട്ടിൽ നിന്ന് വാഴക്കുലയുമായെത്തിയ ലോറിയിൽ 868 ലഹരി ഗുളികകൾ ഒളിപ്പിച്ച് കടത്തിയെന്നാണ് കേസ്. ആര്യങ്കാവ് എക്സൈസ് ചെക്ക്പോസ്റ്റിൽ വാഹന പരിശോധനയ്ക്കിടെയാണ് ലഹരിഗുളികകളുമായി വാഹന ഡ്രൈവർ തമിഴ്നാട് തിരിച്ചെന്തുർ കുറവൻകുളം വഗൈകുളം സെന്തിൽ മുരുകൻ (26) അറസ്റ്രിലായത്. തുടർന്ന് അസി.എക്സൈസ് കമ്മിഷണർ ബി. സുരേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തിൽ ആലപ്പുഴ വെള്ളകിണർ വള്ളക്കടവ് സ്വദേശി നഹാസ് (35), അമ്പലപ്പുഴ തോട്ടപ്പള്ളി വടക്കന്റെ പറമ്പിൽ വീട്ടിൽ മഹേഷ് (37) എന്നിവരെ രണ്ടും മൂന്നും പ്രതികളായി അറസ്റ്റ് ചെയ്തു.
മൊബൈൽ ഫോൺ വിവരങ്ങളുടെയും തമിഴ്നാട്ടിലെയും കേരളത്തിലെയും പത്തോളം സി.സി ടി.വി ദൃശ്യങ്ങളുടെയും മറ്റ് തെളിവുകളുടെയും അടിസ്ഥാനത്തിലായിരുന്നു അറസ്റ്ര്. കേരളത്തിലെ മയക്കുമരുന്ന് വിപണനത്തിലെ പ്രധാന കണ്ണികളായിരുന്നു ഇരുവരും. കേരളത്തിലേക്ക് കടത്തുന്ന ഗുളികകൾ ഇവർ ആലപ്പുഴ കേന്ദ്രീകരിച്ച് വിൽപന നടത്തി വരികയായിരുന്നു.
പ്രതികൾക്ക് മയക്കുമരുന്ന് ഗുളികകൾ മൊത്തമായി നൽകിയ മെഡിക്കൽ സ്റ്റോർ ഉടമ ചെങ്കോട്ട കെ.സി റോഡിൽ ഗുരുസ്വാമി സ്ട്രീറ്റിൽ കറുപ്പ് സ്വാമിയും (40) അറസ്റ്റിലായിരുന്നു. റിമാൻഡ് കാലാവധിക്കുള്ളിൽ കുറ്റപത്രം നൽകിയതിനാൽ പ്രതികൾക്ക് ജാമ്യം ലഭിക്കാനുള്ള അവസരം ഇല്ലാതായി. നാല് പ്രതികളും ഇപ്പോഴും ജുഡീഷ്യൽ കസ്റ്റഡിയിലാണ്. രണ്ടു മുതൽ നാലുവരെ പ്രതികൾക്കെതിരെ സാമ്പത്തിക അന്വേഷണവും നടന്നുവരികയാണ്. ഇവരുടെ സ്വത്തുവകകൾ കണ്ട് കെട്ടുന്നതിനുള്ള നടപടികൾ എക്സൈസ് ആരംഭിച്ചു.
അസി. എക്സൈസ് കമ്മിഷണർ ബി. സുരേഷിനെ കൂടാതെ ആലപ്പുഴ എക്സൈസ് ഇന്റലിജൻസ് എക്സൈസ് ഇൻസ്പെക്ടർ പ്രശാന്ത്, ഇന്റലിജൻസ് പ്രിവന്റീവ് ഓഫീസർമാരായ അലക്സ്, ഗിരീഷ്, കൊല്ലം എക്സൈസ് ഇൻസ്പെക്ടർ രാജീവ്, സിവിൽ എക്സൈസ് ഓഫീസർമാരായ ക്രിസ്റ്റീൻ, അശ്വന്ത് സുന്ദരം, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ ശാലിനി ശശി, ബീന എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
60 വർഷം വരെ കഠിന തടവ് ലഭിക്കാം
മുപ്പത് മുതൽ അറുപത് വർഷം വരെ കഠിന തടവും 3 മുതൽ 6 ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്രമാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. 27 സാക്ഷികളുള്ള കേസിൽ 62 ഓളം രേഖകൾ കോടതിയിൽ ഹാജരാക്കി. മയക്കുമരുന്ന് കൈവശം വയ്ക്കൽ, വിൽപനയും വിതരണവുമായി ബന്ധപ്പെട്ട ഗൂഢാലോചന, മയക്കുമരുന്ന് വില്പന നടത്തുന്നതിന് സാമ്പത്തിക സഹായം ചെയ്യൽ തുടങ്ങിയ എൻ.ഡി.പി.എസ് ആക്ടിലെ 22(സി) , 29, 27 എ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.