തിരുവനന്തപുരം: റേഷൻ കടകൾ വഴിയുള്ള സൗജന്യ ക്രിസ്മസ് കിറ്റുകളുടെ വിതരണം ഇന്ന് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
കൊവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാർ സൗജന്യമായി നൽകുന്ന ഭക്ഷ്യക്കിറ്റാണ് ഈ മാസം ക്രിസ്മസ് കിറ്റായി നൽകുന്നത്. കടല, പഞ്ചസാര, നുറുക്ക് ഗോതമ്പ്, വെളിച്ചെണ്ണ, മുളകുപൊടി, ചെറുപയർ, തുവരപ്പരിപ്പ്, തേയില, ഉഴുന്ന്, തുണി സഞ്ചി എന്നിവ അടങ്ങുന്നതാണ് കിറ്റ്.
482 കോടി രൂപയാണ് ക്രിസ്മസ് കിറ്റ് വിതരണത്തിനായി ചെലവിടുന്നത്. സെപ്തംബർ, ഒക്ടോബർ, നവംബർ മാസങ്ങളിൽ 368 കോടി രൂപ വീതമാണ് സൗജന്യ ഭക്ഷ്യകിറ്റ് വിതരണത്തിനായി ചെലവഴിച്ചത്. ഇതുവരെ ഈ തുക വകയിരുത്തിയിരുന്നത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്നായിരുന്നു. എന്നാൽ ഇത്തവണ ബഡ്ജറ്റ് വിഹിതത്തിൽ നിന്നൊരു തുക കൂടി അനുവദിച്ചിട്ടുണ്ട്.
എല്ലാ കാർഡുടമകൾക്കും റേഷൻ കടകൾ വഴി കിറ്റ് ലഭിക്കും. ഒക്ടോബറിലെ കിറ്റ് വാങ്ങാനുള്ള അവസാന തീയതി ഡിസംബർ 5 ആക്കി നിശ്ചയിച്ചു. നവംബറിലെ കിറ്റ് വിതരണം ഇതോടൊപ്പം തുടരും. നവംബറിലെ റീട്ടെയിൽ റേഷൻ വിതരണവും ഈ മാസം 5 വരെ ദീർഘിപ്പിച്ചിട്ടുണ്ട്.