sreerama

മന്ത്രി ഉന്നയിച്ച ആശങ്കകളും പ്രധാനം

തിരുവനന്തപുരം: സി.എ.ജി റിപ്പോർട്ടിലെ ചില പരാമർശങ്ങൾ മന്ത്രി ഐസക് മാദ്ധ്യമങ്ങളിലൂടെ പുറത്തുവിട്ടതുമായി ബന്ധപ്പെട്ട് വി.ഡി. സതീശന്റെ അവകാശലംഘന പ്രശ്നത്തിന്മേൽ സ്വീകരിച്ച നടപടിക്ക് ദുർവ്യാഖ്യാനങ്ങളും കുപ്രചാരണങ്ങളുമുണ്ടായത് നിർഭാഗ്യകരമാണെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പ്രസ്താവിച്ചു.
നിയമസഭയുടെ മേശപ്പുറത്ത് വയ്‌ക്കേണ്ട റിപ്പോർട്ട് അതിന് മുമ്പ് സംവാദ വിഷയമായെന്ന പരാതി ഒരു സാമാജികൻ ഉന്നയിച്ചപ്പോൾ സ്വാഭാവിക നടപടിക്രമങ്ങളാണ് സ്വീകരിച്ചത്. അസാധാരണമായ സാഹചര്യങ്ങളും അടിസ്ഥാനപരമായ ചില സംവാദ വിഷയങ്ങളും അനുബന്ധമായി ഉയർന്നതിനാൽ ഈ പ്രശ്നത്തെ യാന്ത്രികമായി സമീപിക്കാനാവില്ല. അതുകൊണ്ടാണ് ധനകാര്യ മന്ത്രി നിയമസഭാസമിതി മുമ്പാകെ വിശദീകരണം നൽകുന്നത് ഉചിതമായിരിക്കുമെന്ന നിലപാടെടുത്തത്. കീഴ്വഴക്കങ്ങളും ചട്ടങ്ങളും മൃതവും ജൈവാംശമില്ലാത്തതുമാകണമെന്നില്ല. സാഹചര്യങ്ങൾക്കനുസരിച്ച് അതിന് പലതരം വ്യാഖ്യാന സാദ്ധ്യതകളുണ്ടാകണം.

സഭയുടെ അവകാശവുമായി ബന്ധപ്പെട്ട ആശങ്ക പോലെ പ്രധാനമാണ് മന്ത്രി ഉന്നയിച്ചിരിക്കുന്ന അടിസ്ഥാന വിഷയങ്ങളും. ഓഡിറ്റ് റിപ്പോർട്ട് തയ്യാറാക്കുന്നതിലെ നടപടിക്രമങ്ങളെയും റഗുലേഷൻ ചട്ടങ്ങളെയും ഉദ്ധരിച്ച് ഉന്നയിക്കുന്ന കാര്യങ്ങൾ സഭാസമിതിയുടെ പരിഗണനയിൽ വരേണ്ടതാണ്. ധനപരമായ ഓഡിറ്റിംഗിനൊപ്പം നിയമപരമായ ഓഡിറ്റിംഗും ചർച്ചയ്ക്ക് വരുമ്പോൾ അതിനെ തുടർസംവാദത്തിന് വിധേയമാക്കുന്നതാണ് ശരിയെന്ന് ചിന്തിച്ചു. ഇത് മനസ്സിലാക്കി വേണം ഇക്കാര്യത്തിലുള്ള ചർച്ചകളും ഊഹാപോഹങ്ങളും.
നിയമസഭാ സെക്രട്ടേറിയറ്റ് തീരുമാനമെടുക്കുമ്പോൾ അനുകൂലമല്ലാതായാൽ അസഹിഷ്ണുതയോടെയും ഇഷ്ടപ്രകാരമാകുമ്പോൾ അമിതോത്സാഹത്തോടെയും ഉപയോഗിക്കുന്ന പ്രവണത അപക്വമാണ്. ജനാധിപത്യത്തിന്റെ ഏറ്റവും ശക്തിമത്തായ ഭരണഘടനാസ്ഥാപനത്തോട് പലപ്പോഴും സ്വീകരിക്കുന്ന രീതികളും വാക്കുകളും ശരിയാണോയെന്ന് ബന്ധപ്പെട്ടവർ സ്വയം പരിശോധിക്കണം. ഇക്കാര്യം ജനങ്ങൾ സ്വതന്ത്രമായി വിലയിരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും സ്പീക്കർ പറഞ്ഞു.