
തിരുവനന്തപുരം:ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ അത്യാഹിതങ്ങൾ ഉണ്ടായാൽ നേരിടുന്നതിന് മെഡിക്കൽ കോളേജ് ആശുപത്രി പൂർണ സജ്ജമെന്ന് അധികൃതർ. ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് ആരെങ്കിലും പരിക്കേറ്റ് ആശുപത്രിയിലെത്തിയാൽ വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കാനുള്ള സംവിധാനങ്ങൾ തയ്യാറായി. നിലവിൽ പുരുഷന്മാരുടെ നോൺ കൊവിഡ് വാർഡായി പ്രവർത്തിക്കുന്ന ഒന്നാം വാർഡ് അവശ്യം വേണ്ട സൗകര്യങ്ങളോടെ ഡിസാസ്റ്റർ വാർഡാക്കി മാറ്റി. വാർഡിലേക്ക് അധികമായി വേണ്ട ജീവനക്കാരെയും നിയോഗിച്ചു. അടിയന്തര സാഹചര്യം ഉണ്ടായാൽ നേരിടുന്നതിന് വിവിധ വകുപ്പു മേധാവികൾ, അത്യാഹിത വിഭാഗത്തിലെ ഡോക്ടർമാർ, മറ്റു ജീവനക്കാർ, നഴ്സിംഗ് ഓഫീസർ,സെക്യൂരിറ്റി ഓഫീസർ,ഹൗസ് കീപ്പിംഗ് വിഭാഗം,സ്റ്റോർ സൂപ്രണ്ട് എന്നിവരോട് പൂർണ സജ്ജരായിരിക്കാൻ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.സാറ വർഗീസ് നിർദ്ദേശം നൽകി.
ബുറേവി ചുഴലിക്കാറ്റും മഴയും മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളും തുടർന്നുണ്ടായേക്കാവുന്ന പകർച്ചവ്യാധികളും നേരിടാൻ ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിർദേശത്തിന്റെ പശ്ചാത്തലത്തിലാണ് ആശുപത്രി സൂപ്രണ്ട് ഡോ.എം.എസ്.ഷർമ്മദിന്റെ നേതൃത്വത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലും ഡിസാസ്റ്റർ വാർഡ് ഉൾപ്പെടെയുള്ള സംവിധാനമൊരുക്കിയത്.