
വിതുര: ബുറേവിറി ചുഴലിക്കാറ്റും അതിതീവ്രമഴയും കേരളത്തിലേക്ക് കടക്കുമെന്ന കാലാവസ്ഥാ പ്രവചനം എത്തിയതോടെ മലയോരമേഖലയിൽ കനത്ത ആശങ്ക. ബുറേവി തമിഴ്നാട്ടിൽ വച്ചുതന്നെ ശക്തികുറഞ്ഞ് അതിതീവ്ര ന്യൂനമർദ്ദമായി മാറുമെന്നും ഇന്ന് ഉച്ചയോടെ പൊന്മുടിയിലൂടെ കടന്ന് വർക്കലയ്ക്കും പരവൂരിനും ഇടയിലൂടെ അറബിക്കടലിൽ എത്തുമെന്നുമാണ് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അറിയിപ്പ്. അപകടസാദ്ധ്യത മുൻനിറുത്തി ഇന്നലെ രാവിലെ നെടുമങ്ങാട് തഹസിൽദാർ അനിൽകുമാർ, പെരിങ്ങമ്മല വില്ലേജ് ഒാഫീസർ, വിതുര ഫയർഫോഴ്സ്, ദുരന്തനിവാരണവിഭാഗം, വിതുര പൊലീസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പൊന്മുടിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. എസ്റ്റേറ്റ് തൊഴിലാളികൾക്കിടയിൽ സംഘം ബോധവത്കരണവും നടത്തി.
പൊന്മുടി, കുളച്ചിക്കര എസ്റ്റേറ്റുകളാലായി 300 ൽപരം കുടുംബങ്ങളാണ് താമസിക്കുന്നത്. ഇതിൽ കൂടുതലും തമിഴ്നാട്ടിൽ നിന്നുള്ളവരാണ്. ചുഴലിക്കാറ്റ് നാശം വിതയ്ക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയെങ്കിലും ലയങ്ങൾ വിട്ടുപോകാൻ തൊഴിലാളികൾ തയ്യാറായില്ല. ഒരു മണിക്കൂർ നീണ്ട ചർച്ചയ്ക്കൊടുവിലാണ് ഇവരെ മേഖലയിൽ നിന്ന് ഒഴിപ്പിച്ചത്. രണ്ട് കെ.എസ്.ആർ.ടി.സി ബസുകളിലായി 27 കിലോമീറ്റർ അകലെയുള്ള വിതുര, ആനപ്പാറ ഗവ. ഹൈസ്‌കൂളുകളിലേക്കാണ് വൈകിട്ട് 6.30ഓടെ ഇവരെ മാറ്റിപ്പാർപ്പിച്ചത്.