
നെടുമങ്ങാട്: നവജാത ശിശുവിനെ കൊന്നു വീടിനു പിന്നിൽ കുഴിച്ചുമൂടിയതിന് യുവതി അറസ്റ്റിലായി. പനവൂർ മാങ്കുഴിയിലാണ് നാടിനെ നടുക്കിയ സംഭവം. തോട്ടിൻകര കുന്നിൻപുറത്ത് വീട്ടിൽ വിജിയാണ് (29) അറസ്റ്റിലായത്. വീടിനു പിറകിലെ പപ്പായ മരത്തിന്റെ ചോട്ടിൽ ഈച്ച ശല്യം ശ്രദ്ധയിൽപ്പെട്ട അയൽവാസിയായ സ്ത്രീയാണ് ദുർഗന്ധം വമിക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്. അമ്മയുടെ മുറിയിൽ രക്തം കണ്ടത് മൂത്ത കുട്ടി ഇവരോട് പറഞ്ഞിരുന്നു. ഇവർ മറ്റ് അയൽക്കാരെ അറിയിച്ചാണ് പൊലീസിനെ വരുത്തിയത്.
നെടുമങ്ങാട് പൊലീസ് പറയുന്നത്: യുവതി വർഷങ്ങളായി ഭർത്താവുമായി പിണങ്ങി കഴിയുകയാണ്. ആറും ഒൻപതും വയസുള്ള പെൺമക്കൾക്കും മാതാപിതാക്കൾക്കുമൊപ്പം താമസിക്കുന്ന വിജി താൻ ഗർഭിണിയാണെന്ന വിവരം മറച്ചുവച്ചിരിക്കുകയായിരുന്നു. വയറിൽ മുഴയാണെന്നും ശസ്ത്രക്രിയ ചെയ്യണമെന്നും അയൽക്കാരെ ധരിപ്പിച്ചിരുന്നു.
ഞായറാഴ്ച രാവിലെ ചില പച്ചില മരുന്നുകൾ അരച്ചു കുടിച്ച് കൃത്രിമമായി പുറത്തെടുത്ത കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുണിയിൽ പൊതിഞ്ഞ് കിടപ്പുമുറിയിൽ സൂക്ഷിച്ച ജഡം രാത്രിയിൽ വീടിന് പിറകിലായി കുഴിച്ചിട്ടു. അച്ഛൻ മണിയനും വിജിയുടെ മക്കളും സംഭവദിവസം വീട്ടിലുണ്ടായിരുന്നു. വിജിയുടെ അമ്മ വീട്ടുജോലിക്കാരിയാണ്.
ബാലരാമപുരം സ്വദേശി രാജേഷാണ് ഭർത്താവ്. പത്ത് വർഷം മുമ്പ് നിർമ്മാണത്തൊഴിലാളിയായ രാജേഷിനൊപ്പം വിജി ഇറങ്ങിപ്പോയതാണ്. നാലുവർഷം മുമ്പ് മൊബൈൽ ഫോൺ ഉപയോഗത്തെയും വഴിവിട്ട ബന്ധങ്ങളെയും ചൊല്ലി വിജിയുമായി പിണങ്ങിയ ഇയാൾ സ്വദേശമായ ബാലരാമപുരത്താണ് താമസം.
ജില്ലാ പൊലീസ് മേധാവി ബി.അശോകൻ, നെടുമങ്ങാട് തഹസിൽദാർ എം.കെ. അനിൽകുമാർ എന്നിവർ സ്ഥലത്തെത്തി. നെടുമങ്ങാട് പൊലീസ് ഇൻസ്‌പെക്ടർ രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.