തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ജില്ലയിൽ പരസ്യ പ്രചാരണം നാളെ അവസാനിക്കും. വൈകിട്ട് 6ന് പരസ്യപ്രചാരണം അവസാനിപ്പിക്കണമെന്നും കൊവിഡ് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ കൊട്ടിക്കലാശം ഒഴിവാക്കണമെന്നും ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. നിർദ്ദേശം ലംഘിക്കുന്ന സ്ഥാനാർത്ഥികൾക്കെതിരെ നടപടിയുണ്ടാകും. ജാഥ, ആൾക്കൂട്ടമുണ്ടാക്കുന്ന മറ്റു പരിപാടികൾ എന്നിവ ഇനിയുള്ള രണ്ടു ദിവസങ്ങളിൽ ഒഴിവാക്കണമെന്നും കളക്ടർ പറഞ്ഞു. പ്രചാരണ സമയം അവസാനിച്ചാൽ പുറത്തുനിന്നെത്തിയ രാഷ്ട്രീയ നേതാക്കളും പ്രവർത്തകരും വാർഡിനു പുറത്തുപോകണം. വാഹനങ്ങൾ ജംഗ്ഷനുകളിലും മറ്റു പ്രധാന കേന്ദ്രങ്ങളിലും കൂടുതൽ സമയം നിറുത്തിയിട്ട് അനൗൺസ്‌മെന്റ് നടത്തുന്നത് ഒഴിവാക്കണം. ഇക്കാര്യങ്ങൾ പ്രത്യേകം നിരീക്ഷിക്കാൻ പൊലീസിന് കളക്ടർ നിർദ്ദേശം നൽകി. നിയമം ലംഘിക്കുന്നവർക്കെതിരെ പകർച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരം നടപടിയെടുക്കുമെന്നും കളക്ടർ പറഞ്ഞു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിക്കാൻ എം.സി.സി ജില്ലാതല മോണിറ്ററിംഗ് സമിതി കളക്ടറേറ്റിൽ ചേർന്നു. ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പൊലീസ് മേധാവി ബി. അശോകൻ, പൊലീസ് ഡെപ്യൂട്ടി കമ്മിഷണർ ഡോ. ദിവ്യ വി. ഗോപിനാഥ്, തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടർ ജോൺ വി. സാമുവൽ, ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡ് ജില്ലാ നോഡൽ ഓഫീസർ ജി.കെ. സുരേഷ് കുമാർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ജി. ബിൻസിലാൽ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ത്രേസ്യാമ്മ ആന്റണി തുടങ്ങിയവർ പങ്കെടുത്തു.