
ചിറ്റാരിക്കാൽ: കോൺഗ്രസ് നേതാവ് ശാന്തമ്മ ഫിലിപ്പ് നേരിയ ഭൂരിപക്ഷത്തിന് വിജയിച്ച ചിറ്റാരിക്കാൽ ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ ഇത്തവണ പോരാട്ടം ശക്തമാണ്. മലയോര ഡിവിഷൻ ആരുടെ കൂടെ നിൽക്കുമെന്നറിയാൻ വോട്ടെണ്ണുന്നത് വരെ കാത്തിരിക്കേണ്ടിവരും. ഇടത് പിന്തുണയോടെ ഡി.ഡി.എഫും യു.ഡി.എഫും എൻ.ഡി.എയും തമ്മിലാണ് പോരാട്ടം. കോൺഗ്രസുമായി ഇടഞ്ഞ കേരള കോൺഗ്രസ് ജോസഫ് വിഭാഗവും സ്വന്തം സ്ഥാനാർത്ഥിയെ നിർത്തിയിട്ടുണ്ട്. കോൺഗ്രസുമായി ഇടഞ്ഞു ഡി.ഡി.എഫ് രൂപീകരിച്ചു ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് ഭരണം പിടിച്ചെടുത്ത് കോൺഗ്രസിനെ ഞെട്ടിച്ചെങ്കിലും 167 വോട്ടിന്റെ മാത്രം വ്യത്യാസത്തിന് കൈവിട്ടുപോയ ചിറ്റാരിക്കാൽ തിരിച്ചു പിടിക്കലാണ് ഡി.ഡി.എഫിന്റെ മുഖ്യലക്ഷ്യം. അതിനായി സുപരിചിതനും മണ്ഡലത്തിൽ ഏറെ സൗഹൃദവലയവുമുള്ള അഡ്വ. പി. വേണുഗോപാലിനെയാണ് കളത്തിലിറക്കിയത്.
വെസ്റ്റ് എളേരി പഞ്ചായത്ത് അംഗം, പരപ്പ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എന്നീ നിലകളിലും പരിചയ സമ്പന്നനാണ്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും വെള്ളരിക്കുണ്ട് സ്വദേശിയുമായ ജോമോൻ ജോസിനെയാണ് യു.ഡി.എഫ് ഇറക്കിയിരിക്കുന്നത്. ബി.ഡി.ജെ.എസ് ജില്ലാ വൈസ് പ്രസിഡന്റ് കെ. കുഞ്ഞികൃഷ്ണനാണ് എൻ.ഡി.എ സ്ഥാനാർത്ഥി. ഈസ്റ്റ് എളേരി (18), വെസ്റ്റ് എളേരി(16) ഗ്രാമ പഞ്ചായത്തുകൾ, ബളാൽ പഞ്ചായത്തിലെ അഞ്ചു മുതൽ 13 വരെയുള്ള വാർഡുകൾ ഉൾപ്പെടെയുള്ള 43 വാർഡുകളാണ് ഡിവിഷന്റെ പരിധിയിൽ വരുന്നത്. മാണി ഗ്രൂപ്പിന്റെ വോട്ടുകൾ ഡി.ഡി.എഫിന്റെ പ്രതീക്ഷ വർദ്ധിപ്പിക്കുന്നു. അതേസമയം ഡി.ഡി.എഫിന്റെ സ്വാധീനം പഴയപോലെ ഇല്ലെന്നാണ് യു.ഡി.എഫിന്റെ വിലയിരുത്തൽ.
ഡി.ഡി.എഫിന് രണ്ടു പഞ്ചായത്തിലുമുള്ള സ്വാധീനം ഒട്ടും കുറഞ്ഞിട്ടില്ല. വ്യക്തിപരമായ സൗഹൃദം കൂടുതൽ വോട്ട് കിട്ടാൻ സഹായിക്കും.
അഡ്വ. പി. വേണുഗോപാലൻ
(ഡി.ഡി.എഫ്- എൽ.ഡി.എഫ് സ്ഥാനാർത്ഥി)
ഡി.ഡി.എഫിലെ പലരും കോൺഗ്രസിലേക്ക് തിരിച്ചെത്തി. യു.ഡി.എഫ് ഇത്തവണ നല്ല ഭൂരിപക്ഷത്തിന് ഡിവിഷൻ നിലനിർത്തും.
ജോമോൻ ജോസ്
(യു.ഡി.എഫ് സ്ഥാനാർത്ഥി)
മലയോരത്തെ സംഘടനാപരമായ കെട്ടുറപ്പ് ബി.ഡി.ജെ.എസിന് അനുകൂലമാകും. കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ കൂടുതൽ വോട്ടുകൾ ലഭിക്കും.
കെ. കുഞ്ഞികൃഷ്ണൻ
(ബി.ഡി.ജെ.എസ്- എൻ.ഡി.എ സ്ഥാനാർത്ഥി)