surendran

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ തോൽവി ഉറപ്പായതോടെ എൽ.ഡി.എഫും യു.ഡി.എഫും വർഗീയ പ്രചാരണം അഴിച്ചു വിടുകയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

കള്ളപ്പണം, സ്വർണക്കടത്ത്, കിഫ്ബി, ലൈഫ് തുടങ്ങിയ അഴിമതികളിൽ നിന്ന് ജനശ്രദ്ധ തിരിച്ചു വിടാൻ ഇടതുമുന്നണിയും മുഖ്യമന്ത്രിയും ശ്രമിക്കുന്നു. യു.ഡി.എഫ് പരസ്യമായി വർഗീയ ശക്തികളുമായി കൂട്ടകെട്ടിലാണ്. വെൽഫെയർ പാർട്ടിക്ക് വേണ്ടി പ്രചരണം നടത്തിയ മുല്ലപ്പള്ളി അവരുമായി ധാരണയില്ലെന്ന് കള്ളം പറയുന്നു. തിരുവനന്തപുരം കോർപ്പറേഷനിൽ ഉൾപ്പെടെ പല സ്ഥലങ്ങളിലും എൽ.ഡി.എഫും യു.ഡി.എഫും ധാരണയിലാണ്.പാലക്കാട്ട് ഒരേ വാട്സാപ്പ് ഗ്രൂപ്പിലാണ് പ്രചരണം .

ഹവാലയിലും റിവേഴ്സ് ഹവാലയിലും മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടുവെന്ന് വ്യക്തമായി. ഊരാളുങ്കൽ ലേബർ സൊസൈറ്റിക്ക് കൊടുത്ത ഓരോ ടെൻഡറിലും സി.പി.എം നേതാക്കൾ കമ്മിഷൻ അടിച്ചിട്ടുണ്ട്. പല മന്ത്രിമാർക്കും അവരുമായി ഇടപാടുകളുണ്ട്. മുഖ്യമന്ത്രിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടരി രവീന്ദ്രന്റെ ഭാര്യയ്ക്കടക്കം ലക്ഷക്കണക്കിന് രൂപ ഊരാളുങ്കൽ സൊസൈറ്റി കമ്മിഷൻ നൽകിയിട്ടുണ്ട്. സി.പി.എം സൗജന്യ റേഷന്റെ പിതൃത്വം ഏറ്റെടുക്കുന്നത് അപഹാസ്യമാണ്.. പാവപ്പെട്ടവർക്ക് കഴിഞ്ഞ ഒൻപത് മാസമായി സൗജന്യ റേഷൻ കൊടുക്കുന്നത് കേന്ദ്ര സർക്കാരാണ്. സംസ്ഥാനം കൊടുക്കുന്ന റേഷനിലും ഒരു കിലോ അരിക്ക് 25 രൂപ കേന്ദ്രം നൽകുന്നതാണ്.

താമരക്ക് സമാനമായ റോസാപൂവ് ചിഹ്നം അപര സ്ഥാനാർത്ഥികൾക്ക് നൽകി ഇലക്ഷൻ കമ്മിഷൻ പക്ഷഭേദം കാണിച്ചു. പോസ്റ്റൽ വോട്ടെത്തിക്കാൻ ആരോഗ്യ വകുപ്പ് അധികൃതർ സി.പി.എം പ്രവർത്തകരെ ഒപ്പം കൂട്ടുന്നു. സി.പി.എമ്മിന് കിട്ടാത്ത വോട്ടുകളെത്തിക്കാൻ അധികൃതർ മടിക്കുന്നു. പോസ്റ്റൽ വോട്ടിലെ അട്ടിമറി അനുവദിക്കില്ല.രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജി തിരുവനന്തപുരത്താരംഭിക്കുന്ന അത്യാധുനിക കാമ്പസിന് ഗുരുജി ഗോൾവാൽക്കറുടെ പേരിടുന്നത് സംബന്ധിച്ച വിവാദം അനാവശ്യമാണെന്നും സുരേന്ദ്രൻ പറഞ്ഞു.