
തിരുവമ്പാടി: കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ നടന്ന നിരവധി കവർച്ചകളിൽ പ്രതികളായ രണ്ടു പേരെ താമരശ്ശേരി ഡിവൈ.എസ്.പി ഇ.പി.പൃഥ്വിരാജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തു. നിലമ്പൂർ പുള്ളിപ്പാടം ചെമ്പകശ്ശേരി വീട്ടിൽ ജിമ്മി ജോസഫ് (46), വയനാട് പാട്ടവയൽ പട്ടാറ വീട്ടിൽ ബജീഷ് (മണി- 41) എന്നിവരെയാണ് മുക്കം മാമ്പറ്റയ്ക്കടുത്ത് വാടക ക്വാർട്ടേർസിൽ നിന്ന് പൊലീസ് പിടികൂടിയത്. നവംബർ ഒന്നിന് പുലർച്ചെ കുടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ കവർച്ച നടത്താനുള്ള ശ്രമത്തിനിടെ പൊലീസിനെ കണ്ട് ഓടി കൂടരഞ്ഞിയിലെ ഒരു വീട്ടിൽ നിർത്തിയിട്ട ബൈക്കും കാരമൂലയിലെ ഒരു വീട്ടിൽ നിന്ന് റബർ ഷീറ്റും മോഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. സമാന സ്വഭാവമുള്ള കവർച്ചകൾ അന്വേഷിക്കുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്. ചോദ്യം ചെയ്യലിൽ മാമ്പറ്റ, മണാശ്ശേരി, കോടഞ്ചേരി എന്നിവിടങ്ങളിലെ നിരവധി വീടുകളിൽ മോഷണം നടത്തിയതായും മുത്തേരി ,അഗസ്ത്യൻമുഴി, എരഞ്ഞിമാവ് എന്നിവിടങ്ങളിലെ മലഞ്ചരക്ക് കടകൾ കുത്തിത്തുറന്ന് കവർച്ച നടത്തിയതായും സമ്മതിച്ചു. മലപ്പുറം, പാലക്കാട്, വയനാട് ജില്ലകളിൽ അമ്പലങ്ങളിലും പള്ളികളിലും മോഷണം നടത്തിയത് ഇവരാണെന്നും പൊലീസ് പറയുന്നു. ജിമ്മി ജോസഫ് 10 മാസം മുമ്പാണ് ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്. കോഴിക്കോട്, കണ്ണൂർ, വയനാട് , മലപ്പുറം, പാലക്കാട് ജില്ലകളിൽ നടന്ന കളവ് കേസുകളിലും കള്ളനോട്ട് കേസിലും ഇയാൾ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ബജീഷ് ആഗസ്റ്റിലാണ് കണ്ണൂർ സെൻട്രൽ ജയിലിലിൽ നിന്നു കഞ്ചാവ് കേസിൽ ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്. മോഷ്ടിച്ച ബൈക്ക് താമരശ്ശേരി ചുങ്കത്തുള്ള ലോഡ്ജിൽ നിന്ന് പൊലീസ് കണ്ടെടുത്തു. ഇവരെ താമരശ്ശേരി കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.