1

പോത്തൻകോട് : കഴക്കൂട്ടം മണ്ഡലത്തിൽ ഉൾപ്പെടുന്ന മണ്ണന്തല -കേരളാദിത്യപുരം -പൗഡിക്കോണം -ശ്രീകാര്യം റോഡ് ഹൈട്ടെക് ആകുന്നു. ഇതിലേക്കായി 41.8 കോടി വകയിരുത്തിയിട്ടുണ്ട്. ഇടുങ്ങിയ ഈ റോഡിന് ആവശ്യത്തിന് വീതിയില്ലാത്തത് കാരണം തുടർച്ചയായ അപകടങ്ങളും വാഹനപ്പെരുപ്പം മൂലം ഗതാഗതക്കുരുക്കും രൂക്ഷമായിരുന്നു. ടെക്നോപാർക്കിലേക്കുള്ള വാഹനങ്ങളുടെ ആധിക്യം കൂടിയായപ്പോൾ ഇടറോഡുകളിലേക്ക് വാഹനങ്ങൾക്ക് കയറാനോ, ഇടറോഡുകളിൽ നിന്ന് പ്രധാന റോഡുകളിലേക്ക് കയറാനോ കഴിയാതെ വാഹനയാത്രക്കാർ മണിക്കൂറുകളോളം ബുദ്ധിമുട്ട് അനുഭവിക്കേണ്ട അവസ്ഥയാണ്.

റോഡിന്റെ ഓട കഴിഞ്ഞുള്ള ഭാഗം പരമാവധി ടാറും കോൺക്രീറ്റും ചെയ്തെങ്കിലും റോഡിന്റെ ഓരം ചേർന്നിരിക്കുന്ന കെട്ടിടങ്ങൾ റോഡ് വികസനത്തിന് വലിയ തടസമാണ്. അതിനാലാണ് ആദ്യഘട്ടത്തിൽ റോഡിന് ആവശ്യമുള്ള വീതി ലഭിക്കുന്നതിനുള്ള സ്ഥലം ഏറ്റെടുക്കാൻ നടപടി ആരംഭിച്ചത്. സ്ഥലം അളന്ന് കല്ലിടൽ പൂർത്തിയാക്കി പണികൾ പ്രാരംഭ ഘട്ടത്തിലാണ്.

 നാലു മാസം കൊണ്ട് സ്ഥലം ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കും. തുടർന്ന് റോഡിന്റെ ടെൻഡർ നടപടികൾ പൂർത്തിയാക്കി ഒരു വർഷത്തിനുള്ളിൽ മാതൃകാ റോഡിന്റെ നിർമ്മാണം പൂർത്തിയാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

 2017-18 ബഡ്ജറ്റിൽ ഭരണാനുമതി ലഭിച്ചത് 200 കോടി (വീതി കൂട്ടി നവീകരിക്കുന്നതിന് ആവശ്യമായ സ്ഥലമേറ്റെടുപ്പിനും കൂടി കണക്കാക്കി)

 റോഡ്- 6.71 കിലോമീറ്റർ നീളം 14 മീറ്റർ വീതി

 നിർമ്മാണം 2 ഘട്ടം

 ആദ്യ ഘട്ടം മണ്ണന്തല -കേരളാദിത്യപുരം -പൗഡിക്കോണം വരെ

 രണ്ടാം ഘട്ടം സൊസൈറ്റി ജംഗ്ഷൻ മുതൽ ശ്രീകാര്യം വരെ

 വകയിരുത്തിയത് 80.42 കോടി

 ആദ്യഘട്ടത്തിനായി വകയിരുത്തിയത് 41.86 കോടി രൂപ

ആധുനിക രീതിയിൽ വീതി കൂട്ടി ബി.എം ആന്റ് ബി.സി പദ്ധതി പ്രകാരമാണ് റോഡ് നവീകരിക്കുന്നത്. പോത്തൻകോട് മുതൽ പൗഡിക്കോണം ചന്തമുക്ക് വരെ കേന്ദ്ര സർക്കാരിന്റെ പദ്ധതിയിലുൾപ്പെടുത്തി റോഡ് നവീകരണം പൂർത്തിയാക്കിയിരുന്നു. മണ്ണന്തല -കേരളാദിത്യപുരം -പൗഡിക്കോണം വരെയായിരുന്നു ആദ്യം പദ്ധതി തയ്യാറാക്കിയിരുന്നത്. പിന്നീട് ശ്രീകാര്യം ജംഗ്‌ഷൻ വരെ നീട്ടുകയായിരുന്നു. രണ്ട് വരി പാതയായി വികസിപ്പിക്കുന്ന റോഡിൽ ഇരുവശത്തും ഓടകളും ഫൂട്ട് പാത്തുകളും നിർമ്മിക്കും. ആധുനിക റോഡ് മാർക്കുകളും സിഗ്നൽ സ്റ്റഡുകളും ദിശാബോർഡുകളും സ്ഥാപിക്കും. വാട്ടർ അതോറിറ്റിയുടെ പ്രധാന പൈപ്പ് ലൈൻ കടന്നുപോകുന്ന ശ്രീകാര്യം - പൗഡിക്കോണം റോഡ് അടിക്കടി തകരുന്നതിനാൽ ഈ റോഡിലെ യാത്ര ദുസ്സഹമായിരുന്നു.

ഇടയ്ക്കിടെ ഉണ്ടാകുന്ന വാട്ടർ അതോറിറ്റിയുടെ അറ്റകുറ്റപ്പണികൾ കാരണം റോഡിന്റെ ഭൂരിഭാഗം പ്രദേശങ്ങളും തകർന്ന അവസ്ഥയിലായിരുന്നു. ദിനം പ്രതി നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ഈ റോഡ് നവീകരിക്കുന്നതോടെ പ്രദേശത്തെ വികസന സാദ്ധ്യതകളും ഉയരുമെന്ന് കണക്കാക്കപ്പെടുന്നു. ശ്രീകാര്യത്ത് നിന്ന് പോത്തൻകോട് ഭാഗത്തേക്കും മണ്ണന്തല ഭാഗത്തേക്കും എളുപ്പത്തിൽ എത്താൻ കഴിയുന്നതിനാൽ നൂറുകണക്കിന് യാത്രക്കാരാണ് ഈ റോഡിനെ ആശ്രയിക്കുന്നത്. റോഡ് വികസനം സാദ്ധ്യമാകാത്തതിനാൽ ഇരുചക്രവാഹനങ്ങളും കാൽനടയാത്രക്കാരും അപകടത്തിൽപ്പെടുന്നത് പതിവാണ്.

സുധീഷ്കുമാർ (എ.ഇ.,പൊതുമരാമത്തു കഴക്കൂട്ടം ഡിവിഷൻ )-

ശ്രീകാര്യം ഭാഗത്തേക്ക് കൂടി റോഡ് പദ്ധതി നീട്ടേണ്ടിവന്നതിനാലാണ് പദ്ധതി നടത്തിപ്പിൽ ചെറിയ കാലതാമസം നേരിടുന്നത്. രണ്ടുഘട്ടവും ഒന്നിച്ച് പൂർത്തിയാക്കാനാണ് നടപടി.