തിരുവനന്തപുരം: വർക്കല താലൂക്കാശുപത്രിയിൽ അതിക്രമിച്ചു കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തിയ അയിരൂർ എസ് ഐ ക്കും മൂന്നു പൊലീസുകാർക്കുമെതിരെ ഉന്നതതല അന്വേഷണത്തിന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ഉത്തരവ്. തിരുവനന്തപുരം റേഞ്ച് ഐ.ജിക്കാണ് കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവ് നൽകിയത്. ഫെബ്രുവരിയിൽ തിരുവനന്തപുരത്തെ സിറ്റിംഗിൽ കേസ് പരിഗണിക്കും.ഏപ്രിൽ 16 ന്‌ ലോക്ക് ഡൗണിനിടയിൽ വർക്കല താലുക്ക് ആശുപത്രിയിൽ ജോലിക്ക്‌ പോയ ഫാർമസിസ്റ്റ് അബിൻ സി. സജിയെ അയിരൂർ എസ് ഐ യും സംഘവും ഇരുചക്രവാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അബിന്റെ അമ്മ ബിന്ദു സജി സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. കമ്മിഷൻ ആറ്റിങ്ങൽ ഡിവൈ.എസ്.പി യിൽ നിന്ന് റിപ്പോർട്ട് വാങ്ങി. ലോക്ക്ഡൗൺ നിയമം ലംഘിച്ചതിനും പൊലീസുകാരെ ചീത്തവിളിച്ചതിനുമാണ് അബിനെതിരെ കേസെടുത്തതെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ തന്റെ മകനോടുള്ള മുൻ വൈരാഗ്യത്തിന്റെ പേരിലാണ് വാഹനം കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തതെന്ന് പരാതിക്കാരി അറിയിച്ചു.
അതിക്റമിച്ച് കയറിയതിനെതിരെ വർക്കല താലൂക്ക് ആശുപത്രി സൂപ്രണ്ട്, ജില്ലാമെഡിക്കൽ ഓഫീസർക്കും ജില്ലാപൊലീസ്‌മേധാവിക്കും ആറ്റിങ്ങൽ ഡിവൈ.എസ്.പി ക്കും നൽകിയ കത്തിന്റെ പകർപ്പും പരാതിക്കാരി ഹാജരാക്കി.
ഏപ്രിൽ 19 ന് എസ് ഐയും 3 പൊലീസുകാരും ആശുപത്റിയിൽ കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തിയതിനെക്കുറിച്ച് അന്വേഷണ റിപ്പോർട്ടിൽ പറയാത്ത നടപടി ഗൗരവമായി കാണുന്നതായി ജസ്റ്റിസ് ആന്റണി ഡൊമിനിക് ചൂണ്ടിക്കാട്ടി. പൊലീസിനെതിരായ ആരോപണം ശരിയാണെന്നും ഉത്തരവിലുണ്ട്. വസ്തുതകൾ പരിശോധിക്കുമ്പോൾ ഉന്നത ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിൽ സമഗ്ര അന്വേഷണം ആവശ്യമുണ്ടെന്ന് കമ്മിഷൻ പറഞ്ഞു.