
ആറ്റിങ്ങൽ: യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ രണ്ടും മൂന്നും പ്രതികളെ ആറ്റിങ്ങൽ പൊലീസ് അറസ്റ്റുചെയ്‌തു. മാമം കാട്ടുംപുറം ചിറയ്ക്കകത്ത് വീട്ടിൽ ജിത്തുരാജ് (24), മാമം കടുവയിൽ സൊസൈറ്റിക്ക് സമീപം പുതുവൽവിള വീട്ടിൽ സന്തോഷ് എന്ന ആനന്ദ് (23) എന്നിവരാണ് പിടിയിലായത്. മാമം കാട്ടുംപുറം അക്ഷയ സെന്ററിനു സമീപം പുത്തൻവിള വീട്ടിൽ രതീഷിനെ (30) വീട്ടിൽ കയറി വെട്ടിപ്പരിക്കേല്പിച്ച കേസിലാണ് അറസ്റ്റ്. ഒന്നാം പ്രതി ഷാനി ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. രണ്ടുവർഷം മുമ്പ് ഷാനിയുടെ വീട്ടിൽ അക്രമം നടത്തിയത് രതീഷാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു ആക്രമണം. സി.ഐ ഷാജി, എസ്.ഐമാരായ സനൂജ്, ജോയി, ആശ, സി.പി.ഒമാരായ സലിം, ബാലു, സുരേന്ദ്രൻ, അജിത്, രാകേഷ്, വിനു, സുധീഷ്, ബിജു എന്നിവരാണ് പ്രതികളെ പിടികൂടിയത്.