sivagiri

തിരുവനന്തപുരം: 88-ാമത് ശിവഗിരി തീർത്ഥാടനത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും തീർത്ഥാടനം. പ്രതിദിനം ആയിരത്തിൽ താഴെ തീർത്ഥാടകരെ മാത്രമേ പ്രവേശിപ്പിക്കൂ. ഡിസംബർ 30, 31, ജനുവരി ഒന്ന് തീയതികളിലാണ് തീർത്ഥാടനം. മുൻകാലങ്ങളിൽ നടന്നിരുന്നപോലെ വലിയ സമ്മേളനങ്ങളും പരിപാടികളും ഇത്തവണ ഉണ്ടാകില്ലെന്ന് ജില്ല കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ ശിവഗിരി മഠം അധികൃതർ അറിയിച്ചു. പ്രമുഖരുടെ പ്രസംഗങ്ങളും ക്ലാസുകളും ഡിസംബർ 25 മുതൽ ശിവഗിരി ടിവിയിലൂടെ ഓൺലൈനായി സംപ്രേഷണം ചെയ്യും. മേളകളും കച്ചവട സ്റ്റാളുകളും അനുവദിക്കില്ല. അന്നദാനവും തീർത്ഥാടകർക്കു ശിവഗിരിയിൽ താമസിക്കാനുള്ള സൗകര്യവും ഉണ്ടാകില്ല. തീർത്ഥാടകർ വലിയ സംഘങ്ങളായി എത്തുന്നത് ഇത്തവണ ഒഴിവാക്കണമെന്ന് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച അഡിഷണൽ ജില്ലാ മജിസ്‌ട്രേട്ട് വി.ആർ. വിനോദ് പറഞ്ഞു.

പൊതു പരിപാടികൾ നടത്തുകയാണെങ്കിൽ ഹാളിന്റെ വലിപ്പത്തിന്റെ 50 ശതമാനത്തിൽ താഴെ ആളുകളെ മാത്രമേ അനുവദിക്കൂ. തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി പതിവ് സ്‌പെഷ്യൽ ബസ്, ട്രെയിൻ സർവീസുകൾ ഉണ്ടാകില്ല. സാനിറ്റൈസർ, തെർമൽ സ്‌കാനറുകൾ തുടങ്ങിയവ ഒരുക്കണം. കൈകൾ വൃത്തിയാക്കുന്നതിന് മഠത്തിനകത്തും ശിവഗിരിയുടെ മറ്റു ഭാഗങ്ങളിലും പ്രത്യേക സംവിധാനം ഏർപ്പെടുത്തണം. വർക്കല താലൂക്ക് ആശുപത്രിയിൽ തീർത്ഥാടകർക്ക് ആവശ്യമായ മരുന്നും മറ്റു സജ്ജീകരണങ്ങളും ഒരുക്കും. കുളിക്കടവുകൾ അടക്കമുള്ള സ്ഥലങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തണം. വർക്കല മുനിസിപ്പാലിറ്റിയും ജലവിഭവ വകുപ്പും ഇതിനു പ്രത്യേക തയ്യാറെടുപ്പുകൾ നടത്തണം. താത്കാലിക ശുചിമുറികൾ സജ്ജമാക്കുന്നതിനും വർക്കല മുനിസിപ്പാലിറ്റിക്കാണ് ചുമതല. വഴിവിളക്കുകളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കുന്നതിനും തടസമില്ലാത്ത രീതിയിൽ വൈദ്യുതി ലഭ്യമാക്കുന്നതിനും കെ.എസ്.ഇ.ബിക്കും നിർദ്ദേശം നൽകി.

എ.ഡി.എമ്മിന്റെ ചേംബറിൽ ചേർന്ന യോഗത്തിൽ ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, ജില്ലാ പൊലീസ് മേധാവി ബി. അശോകൻ, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ഇ.എം. സഫീർ, ജില്ലാ ഇൻഫർമേഷൻ ഓഫിസർ ജി. ബിൻസിലാൽ, വർക്കല മുനിസിപ്പൽ സെക്രട്ടറി എൽ.എസ്. ഷാജി, ഡെപ്യൂട്ടി തഹസിൽദാർമാരായ വിനോദ് രാജ്, ഡി. ശ്യാം, ജില്ലാ മെഡിക്കൽ ഓഫീസ് ടെക്നിക്കൽ അസിസ്റ്റന്റ് ടി.വി. അഭയൻ എന്നിവർ പങ്കെടുത്തു.