arif

തിരുവനന്തപുരം: ബാർ കോഴക്കേസിൽ മുൻ മന്ത്റിമാരായ വി.എസ്.ശിവകുമാർ, കെ.ബാബു എന്നിവർക്കെതിരെ അന്വേഷണത്തിന് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് വിജിലൻസിനോട് ഗവർണർ കൂടുതൽ രേഖകൾ ആവശ്യപ്പെട്ടു. വിജിലൻസ് ഐ. ജി എച്ച്.വെങ്കടേശ് രാജ്ഭവനിലെത്തി കാര്യങ്ങൾ വിശദീകരിച്ചു.

ഇപ്പോഴത്തെ രേഖകൾ വച്ച് തീരുമാനം എടുക്കാനാകില്ലെന്ന് രാജ്ഭവൻ അറിയിച്ചെന്നാണ് സൂചന. സർക്കാർ സമർപ്പിച്ച ഫയലിലെ ചില കാര്യങ്ങളിൽ വിജിലൻസ് ഡയറക്ടറോട് ഗവർണറുടെ ഓഫിസ് വിശദീകരണം തേടിയിരുന്നു. ഡയറക്ടർ സ്ഥലത്തില്ലാത്തതിനാലാണ് ഐ. ജി ഗവർണറെ കാണാനെത്തിയത്.

മുൻമന്ത്റിമാരായതിനാൽ അന്വേഷണത്തിന് ഗവർണറുടെ അനുമതി ആവശ്യമാണ്. ബാർകോഴക്കേസിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ അന്വേഷണം നടത്താൻ ഗവർണറുടെ അനുമതി തേടാൻ ആദ്യം തീരുമാനിച്ചെങ്കിലും ആരോപണം ഉന്നയിച്ച സമയത്ത് രമേശ് ചെന്നിത്തല നിയമസഭാംഗം ആയിരുന്നതിനാൽ സ്പീക്കറുടെ അനുമതി മതിയെന്ന നിയമോപദശമാണ് ലഭിച്ചത്. തുടർന്ന് സ്പീക്കർ അന്വേഷണത്തിന് അനുമതി നൽകിയിരുന്നു.

കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ബാർ ലൈസൻസ് ഫീസ് കുറയ്ക്കാൻ ബാർ ഉടമകൾ പിരിച്ച ഒരു കോടി രൂപ രമേശ് ചെന്നിത്തലയ്ക്കും 50 ലക്ഷം രൂപ കെ.ബാബുവിനും 25 ലക്ഷം രൂപ ശിവകുമാറിനും നൽകിയെന്ന ബിജുരമേശിന്റെ ആരോപണമാണ് പുതിയ ബാർകോഴ കേസിന് ആധാരം.