
തിരുവനന്തപുരം: സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സയുടെ ബില്ലുകൾ സമർപ്പിച്ചാലുടൻ പണം ആശുപത്രികൾക്ക് കൈമാറാനുള്ള നടപടിയുമായി ഇ.എസ്.ഐ കോർപ്പറേഷൻ. ആശുപത്രികൾക്ക് ബില്ലുകൾ മാറിക്കിട്ടാൻ കാലതാമസമുണ്ടാകുന്നുവെന്ന പരാതികളെ തുടർന്നാണിത്.
ഇ.എസ്.ഐ ആശുപത്രികളിൽ നിന്നു മരുന്നുകൾക്ക് റീഇംബേഴ്‌സ്‌മെന്റ്പരമാവധി 2000 രൂപയിൽ നിന്ന് 10,000 രൂപയായി ഉയർത്തിയിട്ടുണ്ട്. 6000 രൂപ പാസാക്കാൻ അനുമതിയുണ്ടായിരുന്ന റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർമാർക്ക് ഇനി 25,000 രൂപ വരെയും ജോയിന്റ് ഡയറക്ടർക്ക് 75,000 രൂപ വരെയും പാസാക്കാം. റീജിയണൽ കരാറനുസരിച്ചാണ് ഇ.എസ്.ഐ ആശുപത്രികളിൽ മരുന്ന് ലഭ്യമാക്കുന്നത്. മരുന്ന് തീരുമ്പോൾ രോഗികൾക്ക് പുറത്തു നിന്നു വാങ്ങുന്നതിലെ സാമ്പത്തിക ബുദ്ധിമുട്ട് ഒഴിവാക്കാൻ പുതിയ നിയമം സഹായകരമാകും.
ഇ.എസ്.ഐ ആശുപത്രികളിൽ രണ്ട് മാസത്തിലൊരിക്കൽ മരുന്നുകളുടെ സ്റ്റോക്ക് വിലയിരുത്തി ആവശ്യമായ മരുന്ന് ലഭ്യമാക്കണമെന്ന ഡോക്ടർമാരുടെ സംഘടനയുടെ ആവശ്യം പരിഗണിക്കാമെന്ന് കോർപറേഷൻ അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഒരു ലക്ഷം ഇ.എസ്.ഐ അംഗങ്ങൾക്കായി 141 ആശുപത്രികളാണുള്ളത്.