
പൂവാർ: പൂവാർ ഗ്രാമപഞ്ചായത്തിനെ സമ്പുഷ്ടമാക്കിയിരുന്ന നെൽവയലുകൾ ഇന്ന് നാശത്തിന്റെ വക്കിൽ. നെൽകൃഷിക്ക് പേര് കേട്ട ഏലാകളിൽ ഒന്നായിരുന്നു പഞ്ചായത്തിലെ കൈപ്പുരി ഏലാ. ചകിരിയാറിന്റെ ബണ്ട് മുതൽ മുടുമ്പിലും കടന്ന് പനച്ചമൂട്ടുകുളം വരെ നീളുന്നതാണ് കൈപ്പുരി ഏല. ജലസമൃദ്ധമായിരുന്നതിനാൽ മുൻപ് ഇവിടെ ഇരുപൂ കൃഷിക്ക് അനുയോജ്യമായിരുന്നു എന്നാണ് മുതിർന്ന കർഷകർ പറയുന്നത്.
താമരക്കുളം, കാട്ടുകുളം, പനച്ചമൂട്ടുകുളം, ശാസ്താംകുളം തുടങ്ങിയ കുളങ്ങളിലെ ഒരിക്കലും വറ്റാത്ത ജലമാണ് കൃഷിയെ സഹായിച്ചിരുന്നത്. കൂടാതെ നെയ്യാർ ഇറിഗേഷൻ പ്രോജക്ടിന്റെ കനാൽ ജലവും കൃഷിക്ക് ഉപയോഗിക്കാറുണ്ടായിരുന്നു. 200 ഓളം ഹെക്ടർ വിസ്തൃതിയിലാണ് നെൽകൃഷി ചെയ്തിരുന്നത്.
എന്നാൽ ഇന്നത് 2 ഹെക്ടറിലേക്ക് ഒതുങ്ങി. ഇതും എന്ന് വേണമെങ്കിലും ഓർമ്മ മാത്രമാകാം.
നെൽകൃഷി ലാഭകരമല്ല എന്ന കാരണമാണ് കർഷകർ പ്രധാനമായും ഉന്നയിക്കുന്നത്. കർഷകരെ സഹായിക്കുന്നതിന് പ്രഖ്യാപിച്ച പദ്ധതികളെല്ലാം താഴേത്തട്ടിൽ എത്താത്തതും തിരിച്ചടിയായി. നിലമൊരുക്കാനുള്ള ട്രാക്ടർ, കൊയ്‌ത്ത് യന്ത്രം, മെതിയന്ത്രം തുടങ്ങിയവ കർഷസംഘങ്ങൾക്കും പാടശേഖര സമിതികൾക്കും നൽകുമെന്ന് പറഞ്ഞതല്ലാതെ അതും ലഭ്യമാക്കിയില്ല. ഇതോടെയാണ് കൃഷിഭൂമി തരിശിടാൻ കർഷകരെ പ്രേരിപ്പിച്ചത്.
ഭൂമി കൈയടക്കി റിയൽ എസ്റ്റേറ്റ് മാഫിയ
തരിശുകിടക്കുന്ന ഭൂമി ചുളുവിലയ്ക്ക് അടിച്ചെടുക്കാൻ റിയൽ എസ്റ്റേറ്റ് ലോബികളും സജീവമായതാണ് കൃഷി അന്യാധീനപ്പെടാനുള്ള മറ്റൊരുകാരണം. ഇത്തരക്കാർ വാങ്ങിക്കൂട്ടിയ ഭൂമികളിൽ മറ്റ് കൃഷിയും നിർമ്മാണ പ്രവർത്തനങ്ങളുമാണ് ആരംഭിച്ചത്. ഭൂമി മതിൽകെട്ടി തിരിച്ചതോടെ നീരൊഴുക്കും നിലച്ചു. ഇതോടെ കൃഷി ചെയ്തിരുന്ന അവസാനത്തെ കർഷരും ഇത് ഉപേക്ഷിക്കാൻ നിർബന്ധിതരായി. വയലുകളായിരുന്ന സ്ഥലങ്ങളിലെല്ലാം ഇന്ന് വീടുകളും മറ്റ് സ്ഥാപനങ്ങളുമാണ്. കൈത്തോടുകളും നശിച്ചതോടെ കൃഷി പൂർണമായും ഉപേക്ഷിക്കേണ്ട നിലയായി.
പ്രതിസന്ധികളേറെ.....
പ്രതിസന്ധികളെ അതിജീവിച്ച് കൃഷി ചെയ്തവർ ചാഴിയുടെയും മറ്റ് കീടങ്ങളുടെയും ആക്രമണം കാരണം നഷ്ടത്തിന് നടുവിലായി. കൃഷിക്ക് ആവശ്യമായ സമയങ്ങളിൽ പഞ്ചായത്തിൽ നിന്നുള്ള വിത്ത്, വളം, കീടനാശിനി, മറ്റ് സഹായങ്ങൾ എന്നിവ ലഭിക്കാറില്ലെന്നാണ് പരാതി. ഞാറ് നടുമ്പോൾ വിത്ത് കിട്ടും കൊയ്യാറാകുമ്പോൾ വളം കിട്ടും. ഇതു കൊണ്ട് എന്ത് പ്രയോജനമെന്നാണ് കർഷകർ ചോദിക്കുന്നത്.
തണ്ണീർത്തടങ്ങളും നെൽവയലുകളും സംരക്ഷിക്കാനുള്ള 2008 ലെ നിയമം ഭേദഗതി ചെയ്തതാണ് ഇപ്പോഴത്തെ തിരിച്ചടിക്ക് കാരണം. 2018ലെ ഭേദഗതി കൈയേറ്റങ്ങൾ സാധൂരിക്കാൻ ഉപകരിച്ചു. ഇതിനെതിരെ നിയമപോരാട്ടം നടത്തും.
കെ.വി. ഹരികുമാർ, പരിസ്ഥിതി പ്രവർത്തകൻ