
കായികാദ്ധ്വാനം ആവശ്യമുള്ള ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവർ കൂടുതലുള്ളതുകൊണ്ടും ജനസാന്ദ്രത കൂടുതലായതുകൊണ്ടും കേരളത്തിലെ ആയുർവേദ ചികിത്സകർക്ക് ഏറ്റവും കൂടുതൽ പരിഹരിക്കേണ്ടിവരുന്ന അത്യാഹിതമാണ് അസ്ഥി പൊട്ടലും സന്ധികളുടെ സ്ഥാനചലനവും.
അസ്ഥിപൊട്ടലുകൾ രണ്ട് തരത്തിലുണ്ട്. മുറിവുണ്ടായി അസ്ഥിയുടെ ഭാഗങ്ങൾ പുറത്തേക്ക് കാണാവുന്ന വിധത്തിലുള്ള ഓപ്പൺ ഫ്രാക്ചറും മുറിവില്ലാതെ അസ്ഥികൾക്കുണ്ടാകുന്ന ഒടിവും അനുബന്ധ പ്രശ്നങ്ങളുമുള്ള ക്ലോസ്ഡ് ഫ്രാക്ചറും.
അസ്ഥിയുടെ പൊട്ടലുകളുടെ സ്വഭാവമനുസരിച്ച് വീണ്ടും പലതായി തിരിക്കാം. ഇവയെല്ലാം മുമ്പ് കൈകാര്യം ചെയ്തിരുന്നത് അതത് നാട്ടിലെ ആയുർവേദ ചികിത്സകൾ തന്നെയായിരുന്നു. ഇപ്പോൾ ക്ലോസ്ഡ് ഫ്രാക്ചർ മാത്രമാണ് അടിസ്ഥാനസൗകര്യക്കുറവിന്റെ പേരിലും ആധുനിക വൈദ്യശാസ്ത്രത്തിന്റെ മേൽക്കോയ്മകൊണ്ടും ആയുർവേദ ചികിത്സയ്ക്കെത്തുന്നത്.
എന്നാൽ, അസ്ഥി പൊട്ടൽ സംഭവിച്ച് മറ്റു ചികിത്സകൾ ചെയ്തിട്ടും ബുദ്ധിമുട്ടുകൾ നിലനിൽക്കുന്നത് പരിഹരിക്കാൻ ആയുർവേദ ചികിത്സകരെ തേടിയെത്തുന്നവരുടെ എണ്ണം അതിലും കൂടുതലാണ്.
ചികിൽസിച്ച് ഭേദമാക്കാൻ സമയക്കൂടുതൽ ആവശ്യമുള്ളതും സർജറി അനിവാര്യമായതും കോംപ്ലിക്കേഷനുകൾ കൂടുതലുള്ളതുമായ അസ്ഥിപൊട്ടലുകൾ സംഭവിക്കുന്നുണ്ട്. എന്നാൽ, വളരെ നിസാരമായി പരിഹരിക്കാൻ കഴിയുന്ന പൊട്ടലുകൾ പോലും 'സർജറി ചെയ്തും', 'കമ്പിയിട്ടും', 'കമ്പി മാറ്റിയും' ആൾക്കാരെ വശം കെടുത്തുന്നതായിചിലരെങ്കിലും പിന്നീട് പരാതി പറയാറുണ്ട്.
ആശുപത്രിയിൽ നിന്നുമുള്ള പൊടിപ്പും തൊങ്ങലും വച്ചുള്ള പേടിപ്പിക്കലും ഇൻഷുറൻസ് പരിരക്ഷയും ചികിത്സാലീവുകളുമൊക്കെയാണ് ചിലർ ഇത്തരം ചികിത്സ സ്വീകരിക്കുന്നതിന് കാരണമായി പറയുന്നത്.
ഏതായാലും, വളരെ എളുപ്പത്തിൽ പരിഹരിക്കാവുന്ന പ്രശ്നങ്ങളിൽ പോലും അനാവശ്യ ചികിത്സകൾ നടത്തുന്നതായി പലരും പരാതി പറയാറുണ്ട്.
കുട്ടികൾ വീണ് കൈയുടെ അസ്ഥി വളയുന്ന ഗ്രീൻ സ്റ്റിക്ക് ഫ്രാക്ചർ മുതൽ 80 വയസ്സുകഴിഞ്ഞവർക്ക് തുടയെല്ലിന്റെ മുകൾഭാഗത്തുണ്ടാകുന്ന പൊട്ടലിനുവരെ സർജറി നിർദ്ദേശിക്കുന്ന ആശുപത്രികളും അതിന് തയ്യാറാകുന്ന രോഗികളും ഇപ്പോൾ കുറവല്ല.
ചെറിയ കുട്ടികൾക്കുണ്ടാകുന്ന പൊട്ടലുകൾ വേഗം ഊറി പിടിക്കുന്നതാണെങ്കിൽ മദ്ധ്യവയസ്കരിൽ രണ്ടു മാസം വരെയും അതിലും പ്രായമുള്ളവരിൽ അതിലും കൂടുതലും സമയം എടുക്കാറുണ്ട്. ക്ലോസ്ഡ് ഫ്രാക്ചർ സംഭവിച്ച ഒരാളിൽ അസ്ഥികൾ ശരിയാക്കി വച്ച് അനങ്ങാതിരിക്കാൻ ബാന്റേജ് കെട്ടുകയോ,പടി വച്ച് കെട്ടുകയോ, പ്രകൃതിദത്ത രീതിയിൽ പ്ലാസ്റ്റർ ചെയ്യുകയോ, പ്ലാസ്റ്റർ ഒഫ് പാരീസ് ഉപയോഗിച്ച് പ്ലാസ്റ്റർ ചെയ്യുകയോ ചെയ്താൽ മാത്രം മതിയാകും. കൃത്യമായ ഇടവേളകളിൽ വളരെ സൂക്ഷ്മതയോടെ കെട്ടഴിച്ച്, ചലനം കാരണം അസ്ഥികൾക്ക് എന്തെങ്കിലും മാറ്റം സംഭവിച്ചു പോയിട്ടുണ്ടെങ്കിൽ അത് വീണ്ടും പരിഹരിച്ച് വീണ്ടും കെട്ടി വച്ചാൽ കോംപ്ലിക്കേഷനുകൾ തീരെ കാണാറില്ല. എന്നാൽ, പ്ലാസ്റ്റർ ഒഫ് പാരീസ് കൊണ്ടുള്ള പ്ലാസ്റ്ററിംഗിൽ അത്തരമൊരു ഇടപെടൽ സാധ്യമല്ല.അവസാനം അഴിച്ചു നോക്കുമ്പോൾ മാത്രമേ എന്തെങ്കിലും ബുദ്ധിമുട്ടുകളുണ്ടായിട്ടുണ്ടെങ്കിൽ അത് തിരിച്ചറിയാൻ സാധിക്കുകയുള്ളൂ.അത് പിന്നെ പരിഹരിക്കേണ്ടിവരും.
ആയുർവേദത്തിൽ പരിഹാരമുണ്ട്....
ആധുനിക വൈദ്യത്തിൽ ഒരു അസ്ഥിരോഗ വിദഗ്ധൻ കൈകാര്യം ചെയ്യുന്ന മുറിവില്ലാതെയുള്ള അസ്ഥിപൊട്ടലുകൾ വെറും ഡിഗ്രി മാത്രമുള്ള ഒരു ആയുർവേദ ഡോക്ടർ നിസ്സാരമായി പരിഹരിക്കാറുണ്ട് എന്നതാണ് യാഥാർത്ഥ്യം. അതുകൊണ്ടാണ് അത്യാഹിത വിഭാഗങ്ങളിൽ അസ്ഥിപൊട്ടലുമായി എത്തുന്ന പലരും ഓർത്തോ സ്പെഷലിസ്റ്റിനെ പിറ്റേന്ന് വരെ കാത്തിരിക്കാതെ ആയുർവേദ ചികിത്സ തേടി പോകുന്നത്.
ആയുർവേദത്തിൽ അസ്ഥിസംബന്ധമായ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ശല്യതന്ത്രം എന്ന വിഷയത്തിൽ മൂന്നു വർഷത്തെ ബിരുദാനന്തര ബിരുദം ചെയ്തവർക്ക് വളരെ എളുപ്പത്തിൽ സാധിക്കും.
അസ്ഥി പൊട്ടലിൽ ഇന്ത്യയിലാകമാനം ഉപയോഗിക്കുന്ന മുറിവെണ്ണയ്ക്ക് ലഭിക്കുന്ന അംഗീകാരവും പ്രചാരവും മറ്റേതെങ്കിലും മരുന്നിനുണ്ടോ എന്ന് സംശയമാണ്.
വാഹനങ്ങളിൽ നിന്നും ഉയരങ്ങളിൽ നിന്നും വീഴുമ്പോഴല്ലാതെയുള്ള മിക്കവാറും അസ്ഥി പൊട്ടലുകൾ പെട്ടെന്ന് പരിഹരിക്കാവുന്നവയാണ്. ഭൂകമ്പം,മറ്റ് പ്രകൃതിദുരന്തങ്ങൾ, വളരെപേർക്ക് ഒരുമിച്ച് അപകടങ്ങൾ എന്നിവ ഉണ്ടാകുമ്പോൾ അപകടം സംഭവിക്കുന്നവരിൽ മറ്റ് അത്യാഹിതങ്ങൾ പരിഹരിച്ചശേഷം മാത്രമേ അസ്ഥിപൊട്ടലുകൾ പരിഗണിക്കാറുള്ളൂ എന്ന് അറിയാമല്ലോ? വാരിയെല്ലുകൾക്കുണ്ടാകുന്ന പൊട്ടലുകളിൽ സംഭവിക്കാവുന്ന അപകടമൊന്നും കൈകളിലും കാലുകളിലുമുള്ള അസ്ഥികൾ പൊട്ടിയാൽ ഉണ്ടാകാറില്ല.
പൊട്ടലുകൾ ഊറിപ്പിടിച്ച ശേഷമുണ്ടാകുന്ന സന്ധികളുടെ ചലന വ്യത്യാസങ്ങൾ, വേദന, വീക്കം എന്നിവയും പരിഹരിക്കാവുന്നതേയുള്ളൂ.
അസ്ഥികൾ വേണ്ടവിധം കൂടിച്ചേരാതിരിക്കുകയോ, അല്പംപോലും യോജിക്കാതെയിരിക്കുകയോ ചെയ്താലും, ചെറിയ അസ്ഥിക്കഷ്ണങ്ങൾ സന്ധിയുടെ ചലനത്തിന് തടസ്സം വരുത്തുകയാണെങ്കിലും കൂടുതൽ ചികിത്സ ആവശ്യമായി വരും.
അസ്ഥി പൊട്ടലുകൾക്ക് ആയുർവേദ ചികിത്സ ഫലപ്രദമാണ്. ആയുർവേദ ചികിത്സകർ മർമ്മ ചികിത്സ കൂടി അറിയാവുന്നവരുമാണ്. അതിനാൽ ഒരു ആയുർവേദ ചികിത്സകന് ചെയ്യാൻ സാധിക്കുന്ന ഇത്തരം ചികിത്സകൾക്കായി അനാവശ്യമായി സമ്പത്തും സമയവും സ്വസ്ഥതയും കളയാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
ചങ്ങലംപറണ്ടയും മുറിവെണ്ണയും
അസ്ഥിശൃംഘല എന്ന പേരിലറിയപ്പെടുന്ന ചങ്ങലംപറണ്ട ആഹാരമായും മരുന്നായും ഉപയോഗിച്ച് അസ്ഥികളുടെ ബലം വർദ്ധിപ്പിക്കാം.
കുട്ടിക്കാലത്ത് അസ്ഥികൾക്കുണ്ടാകുന്ന ക്ഷതവും പൊട്ടലും ബലപ്പെടുത്താനും നല്ലതാണ്. എന്നാൽ, പൊട്ടലുകൾ വൈകല്യമില്ലാത്ത വിധം പരിഹരിച്ചവയായിരിക്കണം.
മധുരത്തിന്റെ അമിതമായ ഉപയോഗവും ശരീരത്തിൽ കാര്യമായി സൂര്യപ്രകാശമേൽക്കാതിരിക്കുന്നതും അസ്ഥിബലത്തെ കുറയ്ക്കുന്നു.
ഓസ്റ്റിയോ പീനിയ,ഓസ്റ്റിയോ പോറോസിസ് എന്നീ രോഗമുള്ളവർക്ക് വീഴ്ച കൊണ്ടും മറ്റും അസ്ഥി പൊട്ടുന്നതിന് സാദ്ധ്യത കൂടുതലാണ്. പ്രായം വർദ്ധിക്കുന്നതിനനുസരിച്ച് അസ്ഥികളിലെ കാൽസ്യം കുറയുന്നതുകാരണം അസ്ഥി സാന്ദ്രത കുറയുന്നതാണ് പെട്ടെന്ന് അസ്ഥികൾ പൊട്ടുന്നതിന്റെ സാദ്ധ്യത വർദ്ധിപ്പിക്കുന്നത്.
അസ്ഥികൾക്കോ മാംസപേശികൾക്കോ ഉണ്ടാകുന്ന ക്ഷതത്തിനും അസ്ഥികൾക്കുണ്ടാകുന്ന പൊട്ടലിനും കേരളത്തിൽ ഏറ്റവും കൂടുതലായി ഉപയോഗപ്പെടുത്തുന്നത് മുറിവെണ്ണയാണ്. മുറിവെണ്ണ എന്നാണ് പേരെങ്കിലും സാധാരണയായി മുറിവുകൾക്കല്ല ഇത് ഉപയോഗപ്പെടുന്നത്. എന്നാൽ പുതിയ മുറിവുകൾക്കുംഅർശസ്സിനുംപൊള്ളലിനും നീരിനും ഉൾപ്പെടെ വളരെ പ്രയോജനകരമാണ് മുറിവെണ്ണ.
ഓരോ രോഗത്തിന്റേയും അവസ്ഥയനുസരിച്ച് എണ്ണ ഉണ്ടാക്കുമ്പോൾ അതിനനുസരിച്ച ചില മരുന്നുകൾ കൂടി കൂട്ടിച്ചേർത്താണ് മുറിവെണ്ണ നിർമ്മിക്കുന്നത്.
ഇത്തരം അസുഖങ്ങൾക്കും വാതവേദനകൾക്കും സ്പെഷ്യൽ തൈലമെന്ന പേരിൽ റോഡരികിലിട്ട് കുറേ മരുന്നുകൾ ഇടിച്ചും പൊടിച്ചും എണ്ണയിൽ ചേർത്ത് വിൽക്കുന്നവരുണ്ട്. മരുന്നുകൾ നേരിട്ട് എണ്ണയിലേക്ക് ചേർത്തുള്ള ഒരു തൈല നിർമ്മാണം ആയുർവേദത്തിലെവിടെയും പറഞ്ഞിട്ടില്ല.
എന്നാലും ഓരോ മരുന്നുകളുമെടുത്ത് ഒരായിരം ഗുണങ്ങൾ പറഞ്ഞ് ജാലവിദ്യക്കാരനെപ്പോലെ വർണ്ണിക്കുന്നത് കേൽക്കുന്നവർ 'ഇതിലൊരു മരുന്നിന്റെ ഗുണമെങ്കിലും കിട്ടിയാൽ അസുഖം മാറുമല്ലോ'എന്ന് കരുതി ഇവ വാങ്ങാറുണ്ട്. ഇത്തരം മരുന്ന് കച്ചവടങ്ങൾ പ്രോത്സാഹിപ്പിക്കരുത്, കുറ്റകരമാണ്.