
തിരുവനന്തപുരം: യു.എ.ഇ കോൺസുലേറ്റിന്റെ നയതന്ത്ര ചാനലിലൂടെ രാഷ്ട്രീയ പ്രമുഖരുൾപ്പെടെ ഉന്നതരുടെ കള്ളപ്പണം ഡോളറായി വിദേശത്തേക്കു കടത്തിയ റിവേഴ്സ് ഹവാലയിൽ അന്വേഷണം ഏറ്റെടുത്ത് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ്. റിവേഴ്സ് ഹവാലയുടെ വിവരങ്ങൾ കസ്റ്റംസിനോട് വെളിപ്പെടുത്തിയ സ്വപ്നയെയും സരിത്തിനെയും ഇന്നലെ മുതൽ ഇ.ഡി ജയിലിൽ ചോദ്യം ചെയ്യുന്നു . മൂന്ന് ദിവസത്തേക്കാണ് ചോദ്യംചെയ്യൽ.
ചില മന്ത്രിമാരും ഭരണഘടനാ പദവിയിലുള്ള ഉന്നതരുമടക്കമുള്ളവർക്കെതിരെയാണ് സ്വപ്നയുടെ വെളിപ്പെടുത്തലുകൾ. റിവേഴ്സ് ഹവാല കേസ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഏറ്റെടുക്കുന്നത് ഉന്നതന്മാരുടെ നെഞ്ചിടിപ്പേറ്റും. കസ്റ്റംസ് അന്വേഷിക്കുന്നത് നിയമവിരുദ്ധമായി ഡോളർ വിദേശത്തേക്ക് കടത്തിയതാണെങ്കിൽ കള്ളപ്പണ, ബിനാമി ഇടപാടുകളാണ് ഇ.ഡിയുടെ അന്വേഷണത്തിൽ.
ഉന്നതരുടെ വീടുകളിലെത്തിയാണ് പണം സ്വീകരിച്ചതെന്നാണ് സ്വപ്നയുടെ മൊഴിയിൽ. ഇതേക്കുറിച്ചുള്ള അന്വേഷണത്തിൽ ടവർ ലൊക്കേഷനും സിസിടിവി ദൃശ്യങ്ങളും നിർണായകമാവും. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിന് ഈ ഇടപാടുകളിലെ പങ്ക് പ്രത്യേകമായി അന്വേഷിക്കും. ശിവശങ്കറുമായി ചേർന്ന് മസ്കറ്റിൽ ഐ.ടി കമ്പനി തുടങ്ങാൻ പദ്ധതിയിട്ടിരുന്നെന്ന് സ്വപ്ന വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിനായി ഐ.എ.എസിൽ നിന്ന് സ്വയംവിരമിക്കാനും ശിവശങ്കർ തയ്യാറെടുത്തതായാണ് സൂചന.
അതിനിടെ, പേട്ടയിലെ ഫ്ലാറ്റിൽ കൂടിക്കണ്ട ശേഷം സ്വപ്നയ്ക്ക് പണമടങ്ങിയ ബാഗ് കൈമാറിയ ഉന്നതനു പുറമെ, മറ്റൊരു ഉന്നതൻ ഔദ്യോഗിക വസതിയിൽ വച്ച് ഡോളറടങ്ങിയ രണ്ട് സ്യൂട്ട്‌കേസ് കൈമാറിയെന്നും വിവരമുണ്ട്. സ്വപ്നയും കോൺസുലേറ്റിലെ രണ്ട് ഉന്നതരുമെത്തിയാണ് ഈ ബാഗുകൾ സ്വീകരിച്ചതെന്നും യു.എ.ഇയിലെത്തിച്ച് ഉന്നതന്റെ ഉറ്റബന്ധുവിന് കൈമാറിയെന്നും സ്വപ്ന വെളിപ്പെടുത്തിയതായാണ് സൂചന. അര ഡസൻ ഉന്നതരുടെ വിദേശത്തെ സാമ്പത്തികയിടപാടുകളും നിക്ഷേപങ്ങളും സ്വപ്ന വെളിപ്പെടുത്തിയിട്ടുണ്ട്. ഷാർജയിൽ അന്താരാഷ്ട്ര സർവകലാശാല സ്ഥാപിക്കാനൊരുങ്ങിയ ഉന്നതന്റെ പങ്കും വെളിപ്പെടുത്തിയിട്ടുണ്ട്. കോൺസുലേറ്റിലെ പണമിടപാട് സ്ഥാപനത്തിലൂടെയും തിരുവനന്തപുരത്തെയും കൊച്ചിയിലെയും വിദേശനാണ്യവിനിമയ ഏജൻസികളിലൂടെയും ബാങ്കുകൾ വഴിയുമാണ് അനധികൃതമായി ഡോളർ സംഭരിച്ചത്. സർക്കാരിന്റെ വൻകിട പദ്ധതികളുടെ മറവിൽ തട്ടിയെടുത്ത കോഴപ്പണമാണോ വിദേശത്തേക്ക് കടത്തിയതെന്ന് പ്രത്യേകം അന്വേഷിക്കും.
100
കോടിയിലേറെ രൂപ ഡോളറാക്കി വിദേശത്തേക്ക് കടത്തിയെന്നാണ് സംശയം
ഇ.ഡി തിരയുന്നത്
1)കടത്തിയത് ആരുടെയൊക്കെ പണം
2)പണത്തിന്റെ സ്രോതസ്
3)ഇത്രയുമധികം പണം എങ്ങനെ ഡോളറാക്കി
4)വിദേശത്ത് ആർക്കൊക്കെ പണം കൈമാറി
5)ഈ പണം എവിടെയെല്ലാം നിക്ഷേപിച്ചു
6)വിദേശത്ത് എന്തൊക്കെ സംരംഭങ്ങളുണ്ടാക്കി
ശബ്ദരേഖ ചോർച്ച : ക്രൈംബ്രാഞ്ച്
സ്വപ്നയുടെ മൊഴിയെടുത്തു
*ചോർത്തിയത് പൊലീസ് സംഘടനകളിലെ രണ്ട് നേതാക്കളെന്ന് സൂചന
തിരുവനന്തപുരം: കൊഫെപോസ ചുമത്തപ്പെട്ട് ജയിലിൽ കഴിയവെ സ്വർണക്കടത്ത് പ്രതി സ്വപ്നാ സുരേഷിന്റെ ശബ്ദരേഖ ചോർന്ന സംഭവത്തിൽ ഡിവൈ.എസ്.പി ബിജിമോന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് അന്വേഷണ സംഘം അട്ടക്കുളങ്ങര ജയിലിലെത്തി സ്വപ്നയുടെ മൊഴിയെടുത്തു.
മറ്റൊരാളിന്റെ ഫോണിൽ സ്വപ്ന സംസാരിച്ചത് റെക്കാഡ് ചെയ്ത്, അതിൽ കേന്ദ്ര ഏജൻസികൾക്കെതിരായ ഭാഗമാണ് പുറത്തുവിട്ടതെന്നാണ് കണ്ടെത്തൽ. മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ നിർബന്ധിക്കുന്നതായാണ് ഓൺലൈൻ ചാനൽ സ്വപ്ന സുരേഷിന്റേതായി പുറത്തുവിട്ട ശബ്ദരേഖയിലുള്ളത്. അതേസമയം, ഒരു വനിതയടക്കം രണ്ട് പൊലീസ് സംഘടനകളിലെ രണ്ട് നേതാക്കളാണ് ശബ്ദരേഖ റെക്കാഡ് ചെയ്യലിന് പിന്നിലെന്ന് കേന്ദ്ര രഹസ്യാന്വേഷണവിഭാഗം കണ്ടെത്തി.
കൊച്ചിയിൽ വച്ച് സുരക്ഷാ ചുമതലയുള്ള വനിതാ സിവിൽ പൊലീസ് ഓഫീസറുടെ ഫോണിൽ നിന്ന് വിളിച്ചാണ് സ്വപ്നയുടെ ശബ്ദം റെക്കാഡ് ചെയ്തത്. തിരുവനന്തപുരത്തെ ഒരു ഉന്നതൻ തയ്യാറാക്കി നൽകിയ കാര്യങ്ങൾ സ്വപ്ന അതേപടി ഫോണിൽ പറയുകയായിരുന്നു. പൊലീസ് സംഘടനയുടെ മുതിർന്ന നേതാവാണ് കൊച്ചിയിൽ വേണ്ട ഏർപ്പാടുകൾ ചെയ്തത്. സ്പെഷ്യൽ ഡ്യൂട്ടികൾ മാത്രം ചെയ്യുന്ന കൊച്ചിയിലെ വനിതാ നേതാവാണ് തിരക്കഥ സ്വപ്നയെ ഏൽപ്പിച്ചത്. തന്റെ ഫോണിൽ നിന്ന് വിളിച്ചാൽ കുടുങ്ങുമെന്നതിനാൽ മറ്റൊരു പൊലീസുകാരിയുടെ ഫോണിൽ നിന്ന് സ്പെഷ്യൽ ബ്രാഞ്ചിലെ ഉദ്യോഗസ്ഥനെ വിളിക്കുകയായിരുന്നു. ഈ ഫോൺവിളിയിൽ നിന്നാണ് കേന്ദ്ര ഏജൻസികൾക്കെതിരായ ഭാഗം എഡിറ്റ് ചെയ്തെടുത്ത് പ്രചരിപ്പിച്ചത്. നവംബർ 18നാണ് ശബ്ദസന്ദേശം പുറത്തുവന്നത്. ശബ്ദരേഖ പുറത്തുവിട്ടത് അന്വേഷണം അട്ടിമറിക്കാനാണെന്നും പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നും കസ്റ്റംസും ഇ.ഡിയും സംശയിക്കുന്നു.