തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ദിനത്തിൽ വിജയാഹ്ലാദ പ്രകടനങ്ങൾ നടത്തുമ്പോൾ കർശന കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. 50ൽ കൂടുതൽ പേർ പങ്കെടുക്കുന്ന ഒരു ആഘോഷ പരിപാടിയും പാടില്ല. ജാഥകളും വാഹന റാലികളും പ്രത്യേകിച്ച് ഇരുചക്രവാഹനങ്ങളും ഒഴിവാക്കണമെന്നും കളക്ടർ അഭ്യർത്ഥിച്ചു. വോട്ടെണ്ണൽ നടക്കുന്ന ജില്ലയിലെ 16 കേന്ദ്രങ്ങളും അണുവിമുക്തമാക്കി. സാമൂഹിക അകലം പാലിക്കത്തക്കവിധമാണ് എല്ലാ വോട്ടെണ്ണൽ കേന്ദ്രങ്ങളിലും കൗണ്ടിംഗ് ടേബിളുകൾ സജ്ജീകരിച്ചിരിക്കുന്നത്. വിജയാഹ്ലാദ പ്രകടനങ്ങളിൽ ക്രമസമാധാന പ്രശ്‌നങ്ങൾ ഒഴിവാക്കുന്നതിന് ഓരോ പാർട്ടികൾക്കും പ്രത്യേക സമയം നൽകും. മദ്യപിച്ചു വാഹനമോടിക്കുന്നതടക്കമുള്ള സംഭവങ്ങൾ ഒഴിവാക്കാൻ കർശന പരിശോധന നടത്താനും നിർദേശം നൽകിയിട്ടുണ്ട്.
വോട്ടെണ്ണൽ കേന്ദ്രങ്ങൾക്കു മുന്നിൽ ആൾക്കൂട്ടം ഒഴിവാക്കണം
സാമൂഹിക അകലം ഉറപ്പാക്കണം
വിജയികളായവരെ അനുമോദിക്കുമ്പോഴും ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം
ഹാരം, നോട്ടുമാല, ബൊക്കെ, ഷാൾ എന്നിവ നൽകിയുള്ള സ്വീകരണ പാടില്ല
പൊതുജനങ്ങൾക്കു ബുദ്ധിമുട്ടുണ്ടാക്കുംവിധം വാദ്യോപകരണങ്ങൾ, ഉച്ചഭാഷണി തുടങ്ങിയവ ഉപയോഗിച്ചുള്ള ആഹ്ലാദ പ്രകടനം വേണ്ട
വോട്ടെണ്ണലിനെത്തുന്ന സ്ഥാനാർത്ഥികളും കൗണ്ടിംഗ് ഏജന്റുമാരും കർശന കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണം
സ്ഥാനാർത്ഥിക്കും തിരഞ്ഞെടുപ്പ് ഏജന്റിനും പുറമേ ഒരു കൗണ്ടിംഗ് ഏജന്റിനെ മാത്രമേ വോട്ടെണ്ണലിന് ചുമതലപ്പെടുത്താനാവൂ
ഇവർക്ക് കൈയുറ, മാസ്‌ക്, സാനിറ്റൈസർ നിർബന്ധം
വോട്ടെണ്ണലിന് കർശന സുരക്ഷ
ജില്ലയിലെ 16 വോട്ടെണ്ണൽ കേന്ദ്രങ്ങളിലും സുരക്ഷ ഉറപ്പാക്കാൻ ശക്തമായ പൊലീസ് സന്നാഹം ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലയിലെമ്പാടും പൊലീസിന്റെ പ്രത്യേക പട്രോളിംഗ് നടത്താനും നിർദേശം നൽകി. തിരുവനന്തപുരം നഗര പരിധിയിൽ രണ്ടു വോട്ടെണ്ണൽ കേന്ദ്രങ്ങളാണുള്ളത്. കോർപ്പറേഷന്റെ വോട്ടെണ്ണൽ നാലാഞ്ചിറ മാർ ഇവാനിയോസ് വിദ്യാനഗറിലെ സർവോദയ വിദ്യാലയ ഐ.സി.എസ്.ഇ സ്‌കൂളിലും പോത്തൻകോട് ബ്ലോക്കിന്റെ വോട്ടെണ്ണുന്ന കഴക്കൂട്ടം ഗവ. ഹയർ സെക്കൻഡറി സ്‌കൂളുമാണ് നഗര പരിധിയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങൾ. ഇവിടങ്ങളിലേക്ക് 700 പൊലീസ് ഉദ്യോഗസ്ഥരെയാണു ഡ്യൂട്ടിക്കു നിയോഗിച്ചിരിക്കുന്നത്. പ്രശ്‌ന സാധ്യതാമേഖലകളിൽ പ്രത്യേക സ്‌ട്രൈക്കിംഗ് ഫോഴ്‌സിനെയും നിയോഗിച്ചിട്ടുണ്ട്. നഗര പരിധിക്കു പുറത്തുള്ള 14 കൗണ്ടിംഗ് കേന്ദ്രങ്ങളും പൊലീസിന്റെ കർശന സുരക്ഷയിലായിരിക്കും.
വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ പാസ് നിർബന്ധം
തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയിട്ടുള്ള പാസ് ഉള്ളവർക്ക് മാത്രമേ വോട്ടെണ്ണൽ കേന്ദ്രങ്ങളിലേക്ക് പ്രവേശനമുണ്ടാകൂ. എല്ലാ കേന്ദ്രങ്ങളുടേയും പ്രധാന കവാടത്തിൽ നിയോഗിച്ചിട്ടുള്ള പൊലീസ് ഉദ്യോഗസ്ഥർ പാസുകൾ പരിശോധിച്ച ശേഷമാകും വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് ആളുകളെ കടത്തിവിടുക.