10 ജില്ലകൾ പിടിച്ച് ഇടതു മുന്നേറ്റം, 5 കോർപറേഷൻ ഭരിക്കും
 മുനിസിപ്പാലിറ്റികളിൽ യു.ഡി.എഫ് മേൽക്കൈ
 ബി.ജെ.പിക്ക് നേരിയ മുൻതൂക്കം മാത്രം
 തിരുവനന്തപുരം കോർപറേഷനിൽ ഇടതു നേട്ടം
 തലസ്ഥാനത്ത് മേയർ കെ. ശ്രീകുമാറിന് തോൽവി
 എറണാകുളത്ത് യു.ഡി.എഫ് മേയർ സ്ഥാനാർത്ഥിക്ക് നറുക്കെടുപ്പിൽ തോൽവി
 കൊടുവള്ളിയിൽ കാരാട്ട് ഫൈസലിന് ജയം, ഇടതുസ്ഥാനാർത്ഥിക്ക് ഒറ്റ വോട്ടുമില്ല
 ജോസ് കെ. മാണിയിലൂടെ ആദ്യമായി പാലാ പിടിച്ച് എൽ.ഡി.എഫ്
 ഒഞ്ചിയത്ത് ആർ.എം.പി നേതൃത്വത്തിൽ ജനകീയമുന്നണി
 വെൽഫെയർ പാർട്ടി സഖ്യം യു.ഡി.എഫിനെ തുണച്ചില്ല
 പാലക്കാടിനു പുറമേ പന്തളവും പിടിച്ച് ബി.ജെ.പി
 രമേശ് ചെന്നിത്തലയുടെയും മുല്ലപ്പള്ളിയുടെയും വാർഡുകളിൽ യു.ഡി.എഫ് തോൽവി
 ഉമ്മൻചാണ്ടിയുടെ പുതുപ്പള്ളിയിൽ കാൽ നൂറ്റാണ്ടിനു ശേഷം ഇടതു ജയം
തിരുവനന്തപുരം: വിവാദങ്ങളും പ്രതിപക്ഷ ആക്രമണങ്ങളും കേന്ദ്ര ഏജൻസികളുടെ അന്വേഷണങ്ങളും അഴിച്ചുവിട്ട കൊടുങ്കാറ്റുകളെ വികസന നേട്ടങ്ങളുടെ പരിച കൊണ്ട് പ്രതിരോധിച്ചു നേടിയ രാഷ്‌ട്രീയ പോരാട്ടത്തിനൊടുവിൽ, സംസ്ഥാനത്ത് തുടർഭരണ പ്രതീക്ഷ ശക്തമാക്കി തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്ക് മിന്നൽജയം.
ശക്തികേന്ദ്രങ്ങളിൽപ്പോലും യു.ഡി.എഫ് പ്രതീക്ഷകൾ തകർത്തെറിഞ്ഞ എൽ.ഡി.എഫ് മുന്നേറ്റം ജില്ലാ, ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിൽ തരംഗമായി. നേരിയ ഇടിവ് നഗരമേഖലകളിൽ മാത്രം. ഇരു മുന്നണികളെയും പ്രതിരോധത്തിലാക്കിയ അഴിമതി ആരോപണങ്ങളിൽ നേട്ടം പ്രതീക്ഷിച്ച എൻ.ഡി.എയ്ക്ക് 2015 നേക്കാൾ കൈവന്നത് നേരിയ മുൻതൂക്കം. സ്വർണക്കടത്തു കേസ് ഉൾപ്പെടെ ഇടതുമുന്നണിക്കെതിരെ പ്രതിപക്ഷം പ്രയോഗിച്ച ആയുധങ്ങളൊന്നും സർക്കാരിന്റെ വികസന രാഷ്ട്രീയത്തിനു മുന്നിൽ ഏശിയില്ല.
ജോസ് കെ. മാണിയുടെ 'ഇടത്തുവരവിൽ' കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലാ പഞ്ചായത്തുകൾ എൽ.ഡി.എഫിനൊപ്പമായി. കാൽനൂറ്റാണ്ടിനു ശേഷമാണ് എൽ.ഡി.എഫ് കോട്ടയം പിടിക്കുന്നത്.
കോട്ടയം ജില്ലാ പഞ്ചായത്തിലെ തർക്കത്തിന്റെ പേരിൽ ജോസിനെ പുറത്താക്കിയതിന് യു.ഡി.എഫിന് നൽകേണ്ടിവന്നത് കനത്ത വിലയാണ്. പി.ജെ. ജോസഫിനാകട്ടെ കാര്യമായ നേട്ടമുണ്ടാക്കാനായില്ല.
@ജില്ലാ പഞ്ചായത്തിൽ ഇടതു തരംഗം
2015 ൽ ഏഴു വീതം ജില്ലാ പഞ്ചായത്തുകൾ ഇരു മുന്നണികളും പങ്കിട്ടപ്പോൾ ഇത്തവണ 10 ജില്ലാ പഞ്ചായത്തുകൾ നേടിയ ഇടതു മുന്നണി യു.ഡി.എഫിനെ രണ്ടിലൊതുക്കി.വയനാട്ടിലും കാസർകോട്ടും ഒപ്പത്തിനൊപ്പം. ബ്ലോക്ക് പഞ്ചായത്തുകൾ എൽ.ഡി.എഫിന് 108, യു.ഡി.എഫിന് 44. 2015ൽ ഇത് യഥാക്രമം 90- 61 ആയിരുന്നു.
ഗ്രാമപഞ്ചായത്തുകളിൽ ഇടതു മേൽക്കോയ്‌മയിലും യു.ഡി.എഫ് നില മെച്ചപ്പെടുത്തി. എൽ.ഡി.എഫിന് 515 യു.ഡി.എഫിന് 376. (2015ൽ 549 - 365 ആയിരുന്നു)
@കോർപ്പറേഷൻ 3-3
ആറ് കോർപ്പറേഷനുകളിൽ തിരുവനന്തപുരവും കൊല്ലവും കോഴിക്കോടും ഇടത്തുറച്ചു. എറണാകുളം തൃശൂർ കോർപ്പറേഷനുകളിൽ നിർണായക ശക്തിയായ വിമതരുടെ പിന്തുണ ലഭിക്കുന്നതോടെ എൽ.ഡി.എഫിന് അഞ്ച് കോർപ്പറേഷനുകൾ കൈയിലാകും. കഴിഞ്ഞ തവണ എൽ.ഡി.എഫ് 4, യു.ഡി.എഫ് 2 എന്നായിരുന്നു സ്ഥിതി.
@മുനിസിപ്പാലിറ്റികളിൽ യു. ഡി. എഫ് മുന്നേറ്റം
86 മുനിസിപ്പാലിറ്റികളിൽ 45 ഇടത്ത് ജയിച്ച യു.ഡി.എഫിന് എൽ.ഡി.എഫിനെ 35ൽ തളച്ചിടാനായതാണ് ഏക ആശ്വാസം. പാലക്കാട് മുനിസിപ്പാലിറ്റിയിൽ ഏറ്റവും വലിയ കക്ഷിയായി ഭരണം നേടിയ ബി.ജെ.പി പന്തളം മുനിസിപ്പാലിറ്റിയും വലിയ മാർജിനിൽ പിടിച്ചു.
എറണാകുളം, തൃശൂർ ഇഞ്ചോടിഞ്ച്
കഴിഞ്ഞ തവണ തിരുവനന്തപുരവും കൊല്ലവും തൃശൂരും കോഴിക്കോടും കോർപറേഷൻ ഭരണം പിടിച്ച എൽ.ഡി.എഫിന് ഇക്കുറി തൃശൂരിൽ ഭൂരിപക്ഷം കിട്ടയില്ല. എൽ.ഡി.എഫ്- 24, യു.ഡി.എഫ് - 23 ആണ് സീറ്റു നില. കോൺഗ്രസ് വിമതന്റെ പിന്തുണയോടെ ഭരണം നിലനിറുത്താനാണ് ശ്രമം. എന്നാൽ, യു.ഡി.എഫ് കോട്ടയായ എറണാകുളം കോർപറേഷനിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിലൂടെ അവരെ ഇടതുമുന്നണി വിറപ്പിച്ചു.34 സീറ്റ് നേടിയ എൽ.ഡി.എഫിന് ഇടതു വിമതന്റെ പിന്തുണയോടെ കേവല ഭൂരിപക്ഷം നേടാം. യു.ഡി.എഫിന് 31 സീറ്റേയുള്ളൂ.
തിരുവനന്തപുരം കോർപ്പറേഷൻ പിടിക്കാനിറങ്ങിയ ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ 2015ലെ 35ൽ ഒതുങ്ങി. എന്നാൽ, കേവലഭൂരിപക്ഷമായ 51 സീറ്റുമായി എൽ.ഡി.എഫ് ആധിപത്യം തിരിച്ചുപിടിച്ചു. കൊല്ലത്ത് രണ്ടിൽ നിന്ന് ആറിലേക്കും എറണാകുളത്ത് രണ്ടിൽ നിന്ന് അഞ്ചിലേക്കും സീറ്റുയർത്തിയ ബി.ജെ.പി കണ്ണൂർ കോർപ്പറേഷനിൽ അക്കൗണ്ട് തുറന്നു.