
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയെ സംയുക്ത വാർത്താസമ്മേളനം നടത്തി ന്യായീകരിച്ച കോൺഗ്രസ് നേതാക്കളെ പരസ്യമായി തള്ളി കെ.മുരളീധരൻ എം.പി. മുഖ്യമന്ത്രിയാകാൻ തയ്യാറെടുത്തിരിക്കുന്നവർ ഈ ശൈലി മതിയാകില്ലെന്ന് തിരിച്ചറിയണമെന്ന് മുരളീധരൻ പറഞ്ഞു. തൊലിപ്പുറത്തുള്ള ചികിത്സയല്ല മേജർ സർജറി തന്നെയാണ് കോൺഗ്രസിന് ആവശ്യം. അതിനിനി സമയമില്ല.
കെ.പി.സി.സി ഓഫീസിൽ മുറിയടച്ചിട്ട് മൂന്നോ നാലോ പേർ ചർച്ച നടത്തുന്ന രീതിയാണുള്ളത്. വിമർശിക്കുന്നവരെ ശരിയാക്കും. ഇങ്ങനെ പോയാൽ ഇനിയും ഈ ഫലം തന്നെ ആവർത്തിക്കും. തോറ്റിട്ട് ജയിച്ചെന്ന് പറയുന്നതിൽ കാര്യമില്ല. നമ്മൾ പറയുന്നത് ജനങ്ങൾ കേൾക്കുന്നുണ്ട്. ജംബോ കമ്മിറ്റികൾ ആദ്യം പിരിച്ചു വിടണം. മന്ത്രിമാരാകാനും മുഖ്യമന്ത്രിയാകാനും തയ്യാറായി നിൽക്കുന്ന നേതാക്കൾ ആത്മാർത്ഥ പ്രവർത്തനം നടത്തണം.
വർഷങ്ങളായി യു.ഡി.എഫിന് ലഭിച്ചിരുന്ന ന്യൂനപക്ഷ വോട്ടിൽ ചേരിതിരിവുണ്ടായി. ഗ്രൂപ്പ് വച്ച് സ്ഥാനാർത്ഥിയെ നിർണയിച്ചു. അർഹരായവർക്ക് സീറ്റ് നൽകിയില്ല. അതുകൊണ്ട് പലയിടത്തും വിമതൻമാരുണ്ടായി. ഇവരെ കൂട്ടി ഭരിക്കേണ്ടി വരും. അവരിൽ ആരൊക്കെ തയ്യാറാകുമെന്ന് കണ്ടറിയണം. ജനപിന്തുണയുള്ള പാർട്ടിക്കാരെ പുറത്താക്കി. എൽ.ജെ.ഡിയും കേരള കോൺഗ്രസും പോയത് നഷ്ടമുണ്ടാക്കി. വെൽഫയർ പാർട്ടി ബന്ധം അനാവശ്യ വിവാദമുണ്ടാക്കിയതും യു.ഡി.എഫിന്റെ കെട്ടുറപ്പിന് ക്ഷീണമുണ്ടാക്കി. ലൈഫ് പദ്ധതി തന്നെ ഉണ്ടാകില്ലെന്ന പ്രചാരണം തെറ്റായ സന്ദേശമുണ്ടാക്കിയെന്നും മുരളീധരൻ പറഞ്ഞു.