
തിരുവനന്തപുരം: റീബിൽഡ് കേരള ഇനിഷ്യേറ്റീവിന് രണ്ടാം ഘട്ട സഹായത്തിനായി ജർമൻ ബാങ്കായ കെ. എഫ്. ഡബ്ള്യുവുമായി ഇന്ന് കരാർ ഒപ്പിടും. നിലവിലുള്ള പദ്ധതികളുടെ ഫലം വിലയിരുത്തി അഞ്ച് വർഷ കാലയളവിലേക്കുള്ള സഹായം ലോകബാങ്കും നൽകും.സംസ്ഥാന ആരോഗ്യ മിഷന്റെ കൊവിഡ് പ്രവർത്തനങ്ങൾക്കും ഈ സഹായം വിനിയോഗിക്കാനാവും. അടുത്ത വർഷം ഏപ്രിലിൽ ലോകബാങ്കുമായി വായ്പാ കരാർ ഒപ്പുവയ്ക്കും.ജലവിതരണം, ശുചീകരണം, കാലാവസ്ഥബന്ധിത നഗര വികസനം, ദുരന്തനിവാരണ ഇൻഷ്വറൻസും ഫിനാൻസിംഗും എന്നിവയ്ക്കാണ് ജർമൻ ബാങ്കിന്റെ സഹായം ലഭ്യമാവുക. ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്ക് ഉൾപ്പെടെയുള്ള മറ്റ് ഏജൻസികളുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്ന് റീബിൽഡ് കേരള സി. ഇ. ഒ ആർ. കെ. സിംഗ് പറഞ്ഞു.
ആദ്യഘട്ട സഹായമെന്ന നിലയിൽ ലോകബാങ്ക് 1779.58 കോടിയാണ് റീബിൽഡ് കേരളയ്ക്ക് നൽകിയത്. ജർമൻ ബാങ്ക് 170 മില്യൺ യൂറോയും നൽകി. നവംബർ 25 വരെയുള്ള കണക്കുകൾ പ്രകാരം 7192.78 കോടിയുടെ പദ്ധതികൾക്ക് റീബിൽഡ് കേരള ഇനിഷ്യേറ്റീവ് ഭരണാനുമതി നൽകിയിട്ടുണ്ട്. 12 വകുപ്പുകൾ മുഖേനയാണ് ഈ പദ്ധതികൾ നടപ്പാക്കുന്നത്. 3755.79 കോടിയുടെ പ്രവൃത്തികൾ ടെൻഡർ ചെയ്യുകയും 2831.41 കോടിയുടെ കരാർ നൽകുകയും ചെയ്തു. 509.90 കോടി രൂപ ബന്ധപ്പെട്ട വകുപ്പുകൾക്ക് റീബിൽഡ് കേരള ഇനിഷ്യേറ്റീവ് വിതരണം ചെയ്തു. 2019 മുതൽ 2027 വരെ 36,500 കോടിയുടെ വികസന പദ്ധതികളാണ് റീബിൽഡ് കേരളയുടെ ഭാഗമായി നടത്തുക.