
തിരുവനന്തപുരം: ഒ.എൻ.വി കൾച്ചറൽ അക്കാഡമിയുടെ ഈ വർഷത്തെ ഒ.എൻ.വി. സാഹിത്യ പുരസ്‌കാരം പ്രശസ്ത സാഹിത്യ നിരൂപകയായ ഡോ. എം.ലീലാവതിക്ക് സമ്മാനിക്കും. മൂന്നു ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവും ഉൾപ്പെട്ടതാണ് പുരസ്കാരം. സി.രാധാകൃഷ്ണൻ അദ്ധ്യക്ഷനും പ്രഭാവർമ, ഡോ. അനിൽ വള്ളത്തോൾ എന്നിവർ അംഗങ്ങളുമായ സമിതിയാണ് ജേതാവിനെ നിശ്ചയിച്ചത്. നാലാമത് ഒ.എൻ.വി സാഹിത്യപുരസ്കാരമാണിത്. സുഗതകുമാരി, എം.ടി., അക്കിത്തം എന്നിവർക്കാണ് മുമ്പ് ലഭിച്ചിട്ടുള്ളത്.
പ്രസാദാത്മകമായ ആസ്വാദനത്തിന്റെ ഭാവാത്മകമായ ശൈലിയിലൂടെ രചനകളുടെ മാധുര്യം അനുവാചകനെ അനുഭവിപ്പിക്കുന്ന സവിശേഷ ശൈലി കൊണ്ട് ലീലാവതി വേറിട്ട് ഉയർന്നുനിൽക്കുന്നു.
അദ്ധ്യാപിക, കവി, ജീവചരിത്ര രചയിതാവ്, വിവർത്തക തുടങ്ങി വിവിധങ്ങളായ തലങ്ങളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകി. വർണരാജി, അമൃതമശ്‌നുതേ, മലയാളകവിതാസാഹിത്യ ചരിത്രം, ആദിപ്രരൂപങ്ങൾ സാഹിത്യത്തിൽ, അപ്പുവിന്റെ അന്വേഷണം, നവതരംഗം, വാത്മീകി രാമായണ വിവർത്തനം തുടങ്ങിയവയാണ് പ്രധാന കൃതികൾ. പുരസ്‌കാരം കൊച്ചിയിലെ വസതിയിൽ എത്തി സമർപ്പിക്കുമെന്ന് ഒ.എൻ.വി. കൾച്ചറൽ അക്കാഡമി ചെയർമാൻ അടൂർ ഗോപാലകൃഷ്ണൻ അറിയിച്ചു.