thod

മുക്കം: മുക്കം മണശ്ശേരിയിൽ വട്ടോളി പറമ്പ് പുൽപറമ്പ് തോട് 50 മീറ്ററോളം നീളത്തിൽ കയ്യേറി കോൺക്രീറ്റ് ചെയ്തു. ഉദ്യോഗസ്ഥർ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന്റെ തിരക്കിലായ തക്കം നോക്കിയാണ് നിർമ്മാണം നടത്തിയതെന്ന് മുക്കം നഗരസഭ സെക്രട്ടറി എൻ.കെ. ഹരിഷ് പറഞ്ഞു. ഉടൻ പൊളിച്ചു നീക്കാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയതായും അദ്ദേഹം അറിയിച്ചു. നഗരസഭയും കൃഷി വകുപ്പും ചേർന്നു നടത്തിയ പരിശോധനയിലാണ് തോടിന്റെ മുക്കാൽ ഭാഗവും മൂടുന്ന രീതിയിൽ കോൺക്രീറ്റിംഗ് നടത്തിയതായി കണ്ടെത്തിയത്.

വട്ടോളി പറമ്പിൽ നിന്ന് ആരംഭിച്ച് മണശ്ശേരിയിലൂടെ ഒഴുകി പുൽപറമ്പിൽ ഇരുവഞ്ഞി പുഴയിൽ ചെന്നു ചേരുന്ന പ്രധാന തോട്ടിലാണ് മണശേരി അങ്ങാടിക്കടുത്ത സ്ഥലത്ത് കൈയേറ്റം നടന്നത്. ഈ തോടിനെ ആശ്രയിച്ച് ഏതാനും ജലസേചന പദ്ധതികളും കുടിവെള്ള പദ്ധതികളും നിലവിലുണ്ട്. 52 ലക്ഷം രൂപയുടെ നായർകുഴി ആയിപ്പറ്റ ഇറിഗേഷൻ പദ്ധതിക്ക്
രണ്ട് മാസം മുൻപാണ് അംഗീകാരം ലഭിച്ചത്. പുൽപറമ്പ് ചേന്ദമംഗലൂർ പ്രദേശങ്ങളിലെ വയലുകളിൽ നെൽകൃഷി നിലനിർത്തുന്നതും ഈ തോടു തന്നെ.
കൈയേറ്റം കണ്ടെത്തിയ സ്ഥലം ഡാറ്റാബാങ്കിൽ നിന്നു നീക്കം ചെയ്യായാനുള്ള തീരുമാനം പുനഃപരിശോധിക്കാൻ കൃഷി ഓഫീസറോട് ആവശ്യപ്പെട്ടതായും സെക്രട്ടറി പറഞ്ഞു. മൈനർ ഇറിഗേഷൻ വകുപ്പിനും താലൂക്ക് തഹസിൽദാർക്കും ജില്ല കളക്ടർക്കും റിപ്പോർട്ട് ചെയ്തതായും അദ്ദേഹം പറഞ്ഞു. സെക്രട്ടറി എൻ.കെ ഹരീഷ്, മുനിസിപ്പൽ എൻജിനീയർ പി.എം കൃഷ്ണൻകുട്ടി, കൃഷി ഓഫീസർ ഡോ. പ്രിയ മോഹൻ, ഓവർസിയർ ബൈജു എന്നിവരടങ്ങുന്ന സംഘമാണ് സ്ഥലത്ത് പരിശോധന നടത്തിയത്.