pinarayi-vijayan

തിരുവനന്തപുരം: തദ്ദേശഭരണ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ യു.ഡി.എഫിന്റെ നേതൃത്വം മുസ്ലിംലീഗ് ഏറ്റെടുക്കുകയാണോ എന്ന സംശയമാണുയരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളിൽ അഭിപ്രായം പറയാനും ആര് നയിക്കണമെന്ന് തീരുമാനിക്കാനുമുള്ള കേന്ദ്രമായി ലീഗ് മാറിയോ എന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ ചോദിച്ചു.ഒരു കക്ഷിയുടെ നേതൃത്വത്തിൽ ആര് വേണമെന്ന് മറ്റൊരു കക്ഷി നിർദേശം വയ്ക്കുന്നത് രാഷ്ട്രീയത്തിൽ വിചിത്രമായ അനുഭവമാണ്. യു.ഡി.എഫിൽ അത്തരം ജനാധിപത്യ വിരുദ്ധമായ കാര്യങ്ങളാണ് സംഭവിക്കുന്നത്. തിരഞ്ഞടുപ്പിനു മുമ്പുതന്നെ ഇത്തരം സൂചനകൾ പുറത്തുവന്നിരുന്നു. അതിനിപ്പോൾ ആക്കം കൂടിയിരിക്കുന്നു.ദേശീയ നേതൃത്വത്തിന്റെ എതിർപ്പുകൾ മറികടന്ന് പോലും കേരളത്തിലെ കോൺഗ്രസിനെക്കൊണ്ട് മതവർഗീയ കക്ഷികളുമായുള്ള സഖ്യത്തെ അംഗീകരിപ്പിക്കാൻ ലീഗിന് കഴിഞ്ഞു. ജമാ അത്തെ ഇസ്ലാമി അടക്കമുള്ള വർഗീയ ശക്തികളുമായുണ്ടാക്കിയ ബന്ധത്തിന്റെ പേരിൽ ദുർഗന്ധപൂരിതമായ ചർച്ചകളാണ് ആ മുന്നണിയിൽ നിന്ന് പുറത്തുവരുന്നത്. അതിന്റെ തുടർച്ചയായി സംസ്ഥാന കോൺഗ്രസ് അദ്ധ്യക്ഷനെ മാറ്റണമെന്ന് ആവശ്യമുയരുന്നതായാണ് വാർത്ത. സ്വന്തം നേതാവിനെ തിരഞ്ഞെടുക്കാൻ പോലും കെൽപ്പില്ലാത്ത തരത്തിൽ കോൺഗ്രസ് ദുർബലപ്പെട്ടെന് തെളിയിക്കുന്ന അവസ്ഥയാണിത്.
നാല് വോട്ടിന് വേണ്ടി എന്തും ചെയ്യാനുള്ള കോൺഗ്രസിന്റെ ലജ്ജയില്ലായ്മയാണ് പരിതാപകരമായ ഈ സ്ഥിതിക്ക് കാരണം. യു.ഡി.എഫ് എന്ന സംവിധാനം തന്നെ അപ്രസക്തമായിരിക്കുന്നു. മതനിരപേക്ഷതയും ജനാധിപത്യ മൂല്യങ്ങളും കൈവിട്ട യു.ഡി.എഫിൽ നിന്ന് ഇനിയൊന്നും പ്രതീക്ഷിക്കാനില്ലെന്നാണ് ആ മുന്നണിയിലെ ഘടകകക്ഷി നേതാക്കളുടെ പ്രസ്താവനകളിൽ നിന്ന് മനസിലാക്കാനാവുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.