
തിരുവനന്തപുരം:ശബരിമലയിൽ സാധനങ്ങൾ വാങ്ങിയതിലെ അഴിമതിയുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി വി.എസ്.ജയകുമാറിന്റെ പെൻഷൻ ആനുകൂല്യങ്ങൾ തടഞ്ഞു.
ശബരിമല എക്സിക്യൂട്ടീവ് ഓഫീസറായിരിക്കുമ്പോൾ 1.87 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്നാണ് ഓഡിറ്റിലും വിജിലൻസ് പരിശോധനയിലും കണ്ടെത്തിയത്.തുടർന്ന് സസ്പെൻഷനിലായ ജയകുമാർ സർവീസിൽ നിന്നു വിരമിക്കുകയും ചെയ്തു. അന്വേഷണത്തിലെ കണ്ടെത്തലുകൾ ഏകപക്ഷീയമാണെന്ന ജയകുമാറിന്റെ വിശദീകരണം തൃപ്തകരമല്ലെന്ന് ബോർഡ് വിലയിരുത്തി.
നഷ്ടം നികത്താൻ പെൻഷൻ ആനുകൂല്യങ്ങളുടെ 50 ശതമാനം തടഞ്ഞുവയ്ക്കാൻ തീരുമാനിച്ച് ഉത്തരവിറക്കി. താൻ ചെയ്യാത്ത കാര്യങ്ങൾ തന്റെ തലയിൽ കെട്ടിവയ്ക്കാനുള്ള ശ്രമമാണിതെന്നും കോടതിയെ സമീപിക്കുമെന്നും ജയകുമാർ പറഞ്ഞു.മുൻ ദേവസ്വം മന്ത്രി വി.എസ്.ശിവകുമാറിന്റെ സഹോദരനാണ് ജയകുമാർ.