mask-1

തിരുവനന്തപുരം : തിരഞ്ഞെടുപ്പ് കാലത്ത കൂടിച്ചേരലുകളുടെ ഫലമായി രോഗവ്യാപനം വർദ്ധിച്ചതായി മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. വരുന്ന രണ്ടാഴ്ച വളരെ കരുതിയിരിക്കണം. വളരെ അത്യാവശ്യമാണെങ്കിൽ മാത്രമേ പുറത്തിറങ്ങാവൂ. ഒരോ വ്യക്തിയും സെൽഫ് ലോക്കഡൗൺ പ്രഖ്യാപിക്കണം. ഷോപ്പിംഗിന് കുട്ടികളെ കൂട്ടിപ്പോകുക, വിവാഹാഘോഷങ്ങളിൽ വലിയ പങ്കാളിത്തമുണ്ടാക്കുക, ഉത്സവാഘോഷങ്ങൾക്ക് കൂട്ടത്തോടെ പങ്കെടുക്കുക ഇതൊന്നും പാടില്ല. വാക്‌സിൻ വരുന്നത് വരെ ക്ഷമിക്കണം. തിരഞ്ഞെടുപ്പ് കഴിഞ്ഞു കൊവിഡ് എല്ലാം പോയി എന്ന് കരുതരുത്. തദ്ദേശ സ്ഥാപനങ്ങളിലെ സത്യപ്രതിജ്ഞയും അധികാരം ഏൽക്കലും പൂർണമായും കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുവേണം. വലിയ ആൾക്കൂട്ടവും പ്രകടനവും ഒഴിവാക്കണം. 'കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുമാത്രമേ മീറ്റിങ്ങുകളും പരിപാടികളും നടത്താൻ പാടുളളൂ എന്ന് നിർദേശമുണ്ടായിരുന്നെങ്കിലും തിരഞ്ഞെടുപ്പ് കാലത്ത് വലിയ ആൾക്കൂട്ടങ്ങൾ പലയിടത്തും ഉണ്ടായി. തിരഞ്ഞെടുപ്പിന് ശേഷം രോഗവ്യാപനം വൻതോതിൽ വർദ്ധിക്കുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. ഇനിയുളള ദിവസങ്ങളിൽ കൂട്ടായ്മകൾ ഒഴിവാക്കണം തിരഞ്ഞെടുപ്പിന്റെ സമയത്ത് ആരിൽ നിന്നെങ്കിലും ആർക്കെങ്കിലും പകർന്നിട്ടുണ്ടെങ്കിൽ അത് വീണ്ടും ആളുകളിലേക്ക് പകരാൻ ഇടയാക്കും. അതുകൊണ്ട് വരുന്ന ദിവസങ്ങളിൽ രോഗവ്യാപനം കൂടുതൽ റിപ്പോർട്ട് ചെയ്യാമെന്ന വിലയിരുത്തലിൽ ആരോഗ്യവകുപ്പ് മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്. ക്രമാതീതമായി കേസുകൾ ഉയർന്നാൽ ആശുപത്രികളിൽ സൗകര്യം കുറയുകയും ചികിത്സ ലഭിക്കാതെ വരികയും ചെയ്യും. സംശയം തോന്നുന്നവരെല്ലാം ഉടൻ പരിശോധനയ്ക്ക് വിധേയമാകണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.