
കോലഞ്ചേരി: ശാപമോക്ഷം കാത്ത് കിഴക്കമ്പലം ചേലക്കുളത്തെ ഖാദി ബോർഡ് വ്യവസായ യൂണിറ്റ്. ലക്ഷങ്ങൾ വിലമതിക്കുന്ന മെഷീനുകളും ഉത്പന്നങ്ങളും ഉപയോഗിക്കാതെ നാശത്തിന്റെ വക്കിലാണ്. ഒന്നേകാൽ ഏക്കറിൽ ബഹുനില കെട്ടിടത്തിലാണ് വ്യവസായ യൂണിറ്റ് പ്രവർത്തിക്കുന്നത്. നോട്ട് ബുക്ക്, റോയൽ ഇന്ത്യ ബാർ സോപ്പ്, ഫയൽ ബോർഡ്, ക്യാരി ബാഗ് തുടങ്ങിയവയാണ് ഇവിടെ ഉത്പാദിപ്പിച്ചിരുന്നത്. വൻ തോതിൽ ഉത്പാദനം നടത്താൻ ശേഷിയുള്ള യന്ത്റങ്ങളും അനുബന്ധ സൗകര്യങ്ങളുമാണ് തുരുമ്പെടുത്ത് നശിക്കുന്നത്.
തൊഴിലാളികൾ
കുറഞ്ഞു
നേരത്തെ യൂണിറ്റിൽ 120 തൊഴിലാളികളാണ് ഉണ്ടായിരുന്നത്. ഇപ്പോളിത് വിരലിൽ എണ്ണാവുന്നവർ മാത്രമായി. നിലവിൽ സർക്കാരിന് വേണ്ടിയുള്ള ഫയലുകളാണ് യൂണിറ്റിൽ നിർമിക്കുന്നത്. എന്നാൽ ആവശ്യമായ ലോട്ടറി വേസ്റ്റ് ലഭിക്കാത്തതിനെ തുടർന്ന് ഫയലുകളുടെ നിർമാണവും ഭാഗീകമായി തടസമായിട്ടുണ്ട്. നേരത്തെ റോയൽ ഇന്ത്യ എന്ന പേരിൽ ഗുണനിലവാരമുള്ള ബാർ സോപ്പ് ഇവിടെ നിർമ്മിച്ചിരുന്നു. സംസ്ഥാനത്തെ ലാഭം മാർക്കറ്റുകൾ വഴിയായിരുന്നു വില്പന. നോട്ട് ബുക്ക് നിർമാണവും ഇപ്പോഴില്ല.
ക്യാരി ബാഗ് ക്ലച്ച് പിടിച്ചില്ല
പ്ലാസ്റ്റിക് നിരോധനം നടപ്പാക്കിയതോടെ പേപ്പർ ക്യാരി ബാഗുകൾ ഉത്പാദിപ്പിക്കുന്നതിന് ലക്ഷങ്ങൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയെങ്കിലും ഒരു ക്യാരി ബാഗ് പോലും നിർമ്മിക്കാൻ കഴിഞ്ഞില്ല. കോടികൾ വിലമതിക്കുന്ന യന്ത്രസാമഗ്രികൾ പ്രവർത്തിപ്പിക്കാതെയും യഥാസമയം അറ്റകുറ്റപണി നടത്താതെയും തുരുമ്പെടുത്തു. ഉത്പന്ന വിതരണത്തിനായി വാങ്ങിയ മിനി വാനും കട്ടപ്പുറത്താണ്. യൂണിറ്റിന്റെ മുഴുവൻ ചുമതലയും ഡവലപ്പ്മെന്റ് ഓഫീസർക്കാണ്. ഖാദി യൂണിറ്റിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപെട്ട് മാറി വരുന്ന സർക്കാരുകൾക്ക് നിവേദനം നൽകുന്നുണ്ടങ്കിലും പരിഹാരം ഉണ്ടാകുന്നില്ലെന്ന് തൊഴിലാളികൾ പറയുന്നു.