bus-stop

ആലുവ: ദേശീയപാതയിൽ തോട്ടക്കാട്ടുകരയിലെ ബസ് വെയ്റ്റിംഗ് ഷെഡ് അപകടാവസ്ഥയിലായിട്ടും അധികൃതർ കണ്ണടക്കുന്നു. വെയ്റ്റിംഗ് ഷെഡ് സ്ഥാപിച്ച സംഘടനയോട് പുനർ നിർമ്മിക്കാനോ പൊളിച്ച് നീക്കാനോ ആവശ്യപ്പെടാതെ അപകടം കാത്ത് നിൽക്കുകയാണ്. ജീവൻ പണയം വച്ച് യാത്രക്കാർ കാത്തിരിപ്പു കേന്ദ്രത്തിൽ നിൽക്കുന്നത്. പ്രിയദർശിനി ടൗൺ ഹാളിന് മുന്നിൽ അങ്കമാലി ഭാഗത്തേക്കുള്ള സ്റ്റോപ്പിലെ കാത്തിരിപ്പു കേന്ദ്രമാണ് തൂണുകൾ തുരുമ്പിച്ച് ശോചനീയാവസ്ഥയിലായിരിക്കുന്നത്. ഒരു ഭാഗത്തേക്ക് ചെരിഞ്ഞ് നിൽക്കുകയാണ്. അങ്കമാലിക്ക് പുറമെ കാലടി, പറവൂർ, കടുങ്ങല്ലൂർ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ബസുകളും ഇവിടെയാണ് നിർത്തുന്നത്. മണപ്പുറത്തേക്ക് പോകാനും ഈ സ്റ്റോപ്പാണ് ഉപയോഗിക്കുന്നത്. ആയിരക്കണക്കിന് യാത്രക്കാർ ഉപയോഗിക്കുന്ന കാത്തിരിപ്പു കേന്ദ്രം നന്നാക്കണമെന്നാവശ്യം ബധിരകർണ്ണങ്ങളിലാണ് വീഴുന്നത്. എ.ഐ.വൈ.എഫ് വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ചതാണ് വെയ്റ്റിംഗ്. ശക്തമായ കാറ്റുണ്ടായാൽ തകർന്ന് വീഴാവുന്ന അവസ്ഥയിലാണ് ഇപ്പോൾ. മഴ പെയ്താൽ ഇവിടെ കയറി നിൽക്കാൻ മറ്റൊരിടമില്ല. ഏതാനും മരങ്ങളുടെ തണൽ ഉള്ളതാണ് ഏക ആശ്വാസം. അനധികൃത പാർക്കിംഗും പെട്ടിക്കടകളുടെ കയ്യേറ്റവും ഒഴിവാക്കി ആധുനിക സൗകര്യമുള്ള വെയ്റ്റിംഗ് ഷെഡ് വേണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്.