
നെയ്യാറ്റിൻകര: കോടതി ഉത്തരവിനെ തുടർന്ന് വീടൊഴിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ ദമ്പതികൾ പെട്രോളൊഴിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. ഗുരുതരമായി പൊള്ളലേറ്റ ഭർത്താവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെൺപകൽ പോങ്ങിൽ സ്വദേശി രാജനും ഭാര്യ അമ്പിളിയുമാണ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. മക്കളായ രാഹുൽ, രഞ്ജിത്ത് എന്നിവരും ഈ സമയം സ്ഥലത്തുണ്ടായിരുന്നു. ഇന്നലെ രാവിലെയായിരുന്നു സംഭവം. ഒരുവർഷം മുമ്പ് അയൽവാസി വസന്ത തന്റെ മുന്ന് സെന്റ് പുരയിടം രാജൻ കൈയേറിയതായി കാണിച്ച് നെയ്യാറ്റിൻകര മുനിസിഫ് കോടതിയിൽ പരാതി നൽകിയിരുന്നു. അനുകൂല വിധി ലഭിച്ചതിനെ തുടർന്ന് വീട് ഒഴിപ്പിക്കാനെത്തിയപ്പോഴാണ് ദമ്പതികൾ തീകൊളുത്തിയത്. പുരയിടത്തിൽ നിർമ്മാണം നടത്തിയതിനാൽ കോടതി കമ്മിഷനെ നിയോഗിച്ച് ഒഴിപ്പിക്കാൻ ശ്രമിച്ചെങ്കിലും രാജൻ തടസപ്പെടുത്തിയിരുന്നു. തുടർന്നാണ് ഇന്നലെ കോടതി നിയോഗിച്ച കമ്മിഷൻ, ഗ്രേഡ് എസ്.ഐ എന്നിവർ ഉൾപ്പെടെ എത്തിയാണ് ഇവരെ ഒഴിപ്പിക്കാൻ ശ്രമിച്ചത്. ആത്മഹത്യ ചെയ്യുമെന്ന് ദമ്പതികൾ പറഞ്ഞെങ്കിലും അധികൃതർ അത് ചെവിക്കൊണ്ടില്ല. അതിനിടെ രാജനും ഭാര്യയും മുറിക്കകത്തു കയറി പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. 50 ശതമാനത്തോളം പൊള്ളലേറ്റ രാജനെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഭാര്യ അമ്പിളിയുടെ പൊള്ളൽ ഗുരുതരമല്ല. ഇവരെ രക്ഷിക്കാൻ ശ്രമിച്ച ഗ്രേഡ് എസ്.ഐ അനിൽകുമാറിനും പൊള്ളലേറ്റു.
രാജനും കുടുംബവും ആത്മഹത്യയ്ക്ക്
ശ്രമിച്ചത് ഗത്യന്തരമില്ലാതെ
നെയ്യാറ്റിൻകര: രാജനും കുടുംബവും ആത്മഹത്യയ്ക്ക് ശ്രമിച്ചത് കിടപ്പാടം നഷ്ടപ്പെടുമെന്ന ഭയം കാരണം. സർക്കാർ ഭവനപദ്ധതികൾ പ്രഖ്യാപിക്കുമ്പോഴും ഇതുവരെയും ഒരു തുണ്ട് ഭൂമിപോലും ലഭിക്കാത്തതിൽ ഇവർ നിരാശയിലായിരുന്നു. സ്വന്തമായി ഭൂമിയില്ലാത്തതിനെ തുടർന്ന് മൂന്ന് വർഷം മുമ്പാണ് പോങ്ങിൽ കോളനിയിലെ മൂന്ന് സെന്റ് പുരയിടത്തിൽ ഇവർ വീടുവച്ച് താമസം തുടങ്ങിയത്. ഇതിനിടെ സമീപവാസിയായ വസന്ത ഭൂമിയിൽ അവകാശവാദവുമായി എത്തി. ഈ വസ്‌തുവിന് മതിയായ രേഖകളില്ലെന്നും അതിനാൽ തനിക്ക് താമസിക്കാൻ അവകാശമുണ്ടെന്നുമായിരുന്നു രാജന്റെ വാദം. ഇതിന്റെ പേരിൽ തർക്കങ്ങളും പതിവായിരുന്നു. തുടർന്ന് വസന്ത കോടതിയെ സമീപിച്ചു. വസ്‌തുവിൽ അതിക്രമിച്ചുകയറി താമസിക്കുന്നെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി വിധി. നേരത്തെ ഒഴിപ്പിക്കൽ തടഞ്ഞ രാജനെതിരെ കോടതി നടപടികൾ തടസപ്പെടുത്തിയതിന് കേസെടുത്തിരുന്നു.