abaya-case

തിരുവനന്തപുരം: അഭയയുടെ കൊലപാതകം ആത്മഹത്യയാക്കാനുള്ള നീക്കങ്ങൾ സി.ബി.ഐ പൊളിക്കുകയും പ്രതികൾ അറസ്റ്റിലാവുകയും ചെയ്തതോടെ വിചാരണ തടയാനും ശക്തമായ നീക്കം നടന്നിരുന്നു. 2009 ജൂലായ് 17ന് സി.ബി.ഐ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേ​റ്റ് കോടതിയിൽ കു​റ്റപത്രം നൽകിയതിനു പിന്നാലെ, കു​റ്റവിമുക്തരാക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ കോടതിയിലെത്തി.വിടുതൽ ഹർജിയും നൽകി.നടപടികൾ ഒൻപത് വർഷത്തോളം നീണ്ടുപോയി.

തിരുവനന്തപുരം സി.ബി.ഐ കോടതി 2018 മാർച്ച് 7 നാണ് ഒന്നാം പ്രതി ഫാ.തോമസ് കോട്ടൂരിന്റെയും മൂന്നാം പ്രതി സെഫിയുടെയും വിടുതൽ ഹർജി തള്ളിയത്. രണ്ടാം പ്രതി ഫാ.ജോസ് പൂതൃക്കയിലിനെ വെറുതെ വിടുകയും ചെയ്തു. അദ്ദേഹത്തിനെതിരായി നൈ​റ്റ് വാച്ച്മാൻ ചെല്ലമ്മ ദാസ് നൽകിയ മൊഴിയിൽ തീയതി ഇല്ലെന്ന ന്യായം ചൂണ്ടികാണിച്ചാണ് വെറുതെ വിട്ടത്. ഫാ.പൂതൃക്കയിൽ രാത്രി 11 മണിക്കുശേഷം കോൺവെന്റിന്റെ മുന്നിൽ സ്‌കൂട്ടർ വെച്ച് മതിൽ ചാടിക്കടന്ന് കിണറിന്റെ ഭാഗത്തേക്ക് പോകുന്നത് കണ്ടെന്നും പുലർച്ചെ 5 മണിക്ക് തിരിച്ചു വരുന്നത് കണ്ടെന്നുമായിരുന്നു ചെല്ലമ്മ ദാസിന്റെ മൊഴി. എന്നാൽ തീയതി രേഖപ്പെടുത്തിയിരുന്നില്ല. ചെല്ലമ്മ ദാസ് 2014 ഫെബ്രുവരി 28ന് മരിച്ചതിനാൽ വിസ്തരിക്കാനുമായില്ല.

വിചാരണ നേരിടണമെന്ന വിധിക്കെതിരെ നൽകിയ അപ്പീൽ സുപ്രീം കോടതിയും തള്ളി.

2019 ആഗസ്​റ്റ് 26ന് വിചാരണ ആരംഭിച്ചെങ്കിലും കൊവിഡ് പശ്ചാത്തലത്തിൽ അതു നീട്ടിവെക്കാനായി അടുത്ത ശ്രമം. ഹൈക്കോടതി ആവശ്യം നിരസിച്ചതോടെ ഒക്‌ടോബർ 20 മുതൽ സി.ബി.ഐ കോടതിയിൽ വിചാരണ പുനരാരംഭിച്ചു.

133 പ്രോസിക്യൂഷൻ സാക്ഷികളുണ്ടായിരുന്നെങ്കിലും പലരും ജീവിച്ചിരിപ്പില്ല. 49 സാക്ഷികളയേ വിസ്തരിക്കാനായുള്ളൂ. കന്യാസ്ത്രീകളടക്കം എട്ടുപേർ മൊഴിമാറ്റി. അഭയയുടെ മുറിയിൽ താമസിച്ചിരുന്ന കന്യാസ്ത്രീയും കൂറുമാറി.