
തിരുവനന്തപുരം: ദൈവപുത്രന്റെ തിരുപ്പിറവിയുടെ മംഗളഗീതവുമായി ക്രിസ്മസ് രാവ് പുലരാൻ ഇനി ഒരു ദിവസത്തെ കാത്തിരിപ്പ് കൂടി മാത്രം. കൊവിഡ് സാഹചര്യം സൃഷ്ടിച്ച ആശങ്കകൾക്കും ഭയങ്ങൾക്കുമിടയിലാണ് ലോകം മുഴുവൻ ഇത്തവണ ക്രിസ്മസ് ആഘോഷിക്കുക. മുൻവർഷങ്ങളിലേത് പോലെ ആഘോഷങ്ങളില്ലാതെയാണ് ഇത്തവണത്തെ ക്രിസ്മസ് കടന്നുപോകുന്നത്. പള്ളികളിൽ പ്രത്യേക പ്രാർത്ഥനകൾ നടക്കുമെങ്കിലും കൊവിഡ് സാഹചര്യം കണക്കിലെടുത്ത് നിയന്ത്രണങ്ങളോടെയായിരിക്കും വിശ്വാസികളെ ദേവാലയത്തിൽ പ്രവേശിപ്പിക്കുക. വീടുകൾ തോറുമുള്ള കരോളിനും ഇത്തവണ നിയന്ത്രണങ്ങളുണ്ട്. സർക്കാർ നിർദേശിച്ചിട്ടുള്ള കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാകും ദേവാലയങ്ങളിൽ പ്രവേശനം. 10 വയസിന് താഴെയുള്ളവരും 60 വയസിന് മീതെ പ്രായമുള്ളവരും ദേവാലയത്തിൽ പ്രവേശിക്കരുതെന്ന് സഭാ അധികാരികൾ അഭ്യർത്ഥിച്ചിട്ടുണ്ട്. മാസ്ക് നിർബന്ധമാണ്. തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ കീഴിലുള്ള പള്ളികളിൽ ഇന്ന് രാത്രി 11.30ഓടെ തിരുപിറവി ശുശ്രൂഷകൾ ആരംഭിക്കും. പള്ളികളുടെ വലിപ്പം കണക്കാക്കിയാണ് ഭക്തർക്ക് പ്രവേശനം നൽകുക. പാളയം സെന്റ്. ജോസഫ് കത്തീഡ്രൽ ദേവാലയത്തിൽ 11.30ന് ആരംഭിക്കുന്ന പ്രാർത്ഥനയ്ക്ക് രൂപതാദ്ധ്യക്ഷൻ ഡോ. എം. സൂസപാക്യം നേതൃത്വം നൽകും. കരോൾഗാന മത്സരം, മറ്റ് പരിപാടികളൊന്നും ഉണ്ടായിരിക്കില്ല. 25ന് ചടങ്ങുകളൊന്നും ഉണ്ടാവില്ല. പട്ടം മേജർ ആർച്ച് ബിഷപ്സ് ഹൗസ് ചാപ്പലിൽ ഇന്ന് വൈകിട്ട് ഏഴിന് നടക്കുന്ന ശുശ്രൂഷകൾക്ക് കർദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യകാർമികത്വം വഹിക്കും. അതിരൂപതയുടെ കീഴിലുള്ള എല്ലാ പള്ളികളിലും ഇത്തവണ പാതിരാ കുർബാനയും കരോളും ഒഴിവാക്കിയിട്ടുണ്ട്. പള്ളികളിൽ വൈകിട്ട് ഏഴോടെ തിരുപിറവി ചടങ്ങുകൾ ആരംഭിക്കും. രാത്രി 9.30ന് മുൻപായി അവസാനിക്കുന്ന രീതിയിലാണ് ക്രമീകരണം. പാളയം സി.എസ്.ഐ കത്തീഡ്രലിൽ വിപുലമായ ആഘോഷങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്.എൽ.എം.എസ് കോമ്പൗണ്ടിൽ നടക്കുന്ന തിരുപിറവി ചടങ്ങുകൾ നാളെ വൈകിട്ട് 4ന് ആരംഭിക്കും.തുടർന്ന് കേക്ക് കട്ടിംഗ്, സ്റ്രാർ ഫെസ്റ്ര്, ടാലന്റ് നൈറ്റ്, ബ്ലൈൻഡ് അസോസിയേഷൻ നടത്തുന്ന ഗാനമേള എന്നിയും ഉണ്ടായിരിക്കും.മറ്റ് ദേവാലയങ്ങളിലും കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ക്രിസ്മസ് പ്രാർത്ഥനകളും ചടങ്ങുകളും നടക്കും.