
മുക്കം: മുക്കം നഗരസഭ ഭരണം സംബന്ധിച്ച് നിലനിന്ന അനിശ്ചിതത്വം അവസാനിച്ചു. സ്വതന്ത്രന്റെ പിന്തുണ ഉറപ്പായതോടെ നഗരം ഇടതുപക്ഷം തന്നെ ഭരിക്കുമെന്ന് ഉറപ്പായി. മുപ്പതാം ഡിവിഷനായ ഇരട്ടക്കളങ്ങരയിൽ സ്വതന്ത്രനായി മത്സരിച്ച് ജയിച്ച മുസ്ലിം ലീഗ് വിമതൻ മുഹമ്മദ് അബ്ദുൽ മജീദ് ബുധനാഴ്ച എൽ.ഡി.എഫ് നേതാക്കളോടൊപ്പമെത്തി വാർത്താ സമ്മേളനത്തിൽ പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.
ഇടതു മുന്നണിയുടെ അഞ്ചു വർഷത്തെ ഭരണത്തിൽ പൂർണ്ണ തൃപ്തനാണന്നും തിരഞ്ഞെടുപ്പിനു ശേഷം താൻ ഉന്നയിച്ച നിർദ്ദേശങ്ങളെല്ലാം അവർ അംഗീകരിച്ചെന്നും ഇതോടെയാണ് പിന്തുണ നൽകാൻ തീരുമാനിച്ചതെന്നും സ്വതന്ത്രൻ പറഞ്ഞു.
ഭരിക്കാൻ ഇടതു മുന്നണിക്ക് പിന്തുണ നൽകുമെങ്കിലും ലീഗുകാരനായി തുടരാനാണ് തീരുമാനമെന്നും സ്വതന്ത്രൻ പറയുന്നു. ലീഗ് സസ്‌പെൻഷൻ പിൻവലിച്ചാൽ തിരിച്ചു പോകുമോ എന്നും, താൻ ഉന്നയിച്ച നിർദ്ദേശങ്ങൾ എൽ.ഡി.എഫ് നടപ്പാക്കിയില്ലെങ്കിൽ പിന്തുണ പിൻവലിക്കുമോ എന്നുമുള്ള ചോദ്യങ്ങൾക്ക് സാഹചര്യത്തിനനുസരിച്ച് പ്രവർത്തിക്കുമെന്നാണ് സ്വതന്ത്രൻ നൽകിയ മറുപടി.
33 അംഗങ്ങളുള്ള മുക്കം നഗരസഭയിൽ ഇടതുമുന്നണിക്ക് 15 ഉം യു.ഡി.എഫ് വെൽഫെയർ പാർട്ടി സഖ്യത്തിന് 15 ഉം എൻ.ഡി.എയ്ക്ക് രണ്ടും അംഗങ്ങളാണുള്ളത്. ഇതിനു പുറമേയാണ് സ്വതന്ത്രൻ. രണ്ടംഗങ്ങളുള്ള എൻ.ഡി.എ. ഒരു മുന്നണിയെയും പിന്തുണക്കില്ലെന്ന് നേരത്തേ വ്യക്തമാക്കിയ സാഹചര്യത്തിലാണ് 16 അംഗങ്ങളുടെ പിന്തുണയോടെ എൽ.ഡി.എഫ് മുക്കം നഗരസഭ ഭരിക്കുക. സി.പി.എം തിരുവമ്പാടി ഏരിയ സെക്രട്ടറി ടി. വിശ്വനാഥൻ, എൽ.ഡി.എഫ് നേതാക്കളായ ഇളമന ഹരിദാസൻ, കെ.ടി. ബിനു തുടങ്ങിയവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.