jail

കാട്ടാക്കട: നെയ്യാർഡാം നെട്ടുകാൽത്തേരി ഓപ്പൺ ജയിലിൽ നിന്ന് കൊലപാതക കേസിലെ രണ്ട് പ്രതികൾ ചാടിപ്പോയി. കന്യാകുമാരി കൊല്ലംകോട് പനവിളപുതുവൽ പുത്തൻ വീട്ടിൽ ശ്രീനിവാസൻ (46), കാട്ടാക്കട വീരണകാവ് മൊട്ടമൂല ക്രൈസ്റ്റ് ഭവനിൽ രാജേഷ് കുമാർ (37)എന്നിവരാണ് രക്ഷപ്പെട്ടത്.

വ്യാഴാഴ്ച രാത്രി ഏഴ് മണിയോടെയാണ് സംഭവം. ഓപ്പൺ ജയിലിൽ തടവുകാർക്ക് നൽകിയിരുന്ന പതിവ് ജോലികൾക്കിടെ തന്ത്രപരമായാണ് ഇവർ രക്ഷപ്പെട്ടത്. സംവഭവമറിഞ്ഞതോടെ ജയിൽ അധികൃതർ നെയ്യാർ ഡാം പൊലീസിൽ വിവരം അറിയിച്ചു. മറ്റ് സ്റ്റേഷനുകളിലേക്കും സന്ദേശം നൽകിയിട്ടുണ്ട്. ഇതിനിടെ രാജേഷ് കുമാറിന് രക്ഷപ്പെടാനായി പണവും വസ്ത്രങ്ങളും എത്തിച്ച ഒരാളെ നെയ്യാർഡാം പൊലീസ് കസ്റ്റഡിയിൽ എടുത്തു.

പ്രമാദമായ വെഞ്ഞാറമൂട് ആര്യക്കൊലക്കേസിലെ പ്രതിയാണ് രാജേഷ് കുമാർ. 2013ൽ ഇയാൾക്ക് വധശിക്ഷ വിധിച്ചിരുന്നെങ്കിലും പിന്നീട് ഇത് ജീവപര്യന്തമായി കുറച്ചു. കന്യാകുമാരി കൊല്ലംകോട് സ്വദേശിയായ ശ്രീനിവാസൻ പാലക്കാട്ട് നടന്ന കൊലപാതത്തിലെ പ്രതിയാണ്. ഇയാളും സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവ് അനുഭവിക്കുകയായിരുന്നു. ഇവിടെ നിന്നാണ് രണ്ടുപേരെയും ഓപ്പൺ ജയിലിൽ എത്തിച്ചത്. ശ്രീനിവാസൻ 2013ലും ഓപ്പൺ ജയിലിൽ നിന്ന് പരോളിലിറങ്ങി മുങ്ങിയിരുന്നു. കുറച്ച് കാലത്തിന് ശേഷം സ്വമേധയാ മടങ്ങിയെത്തുകയും ഇയാളെ വീണ്ടും സെൻട്രൽ ജയിലിൽ തടവിൽ പാർപ്പിച്ചിരിക്കുകയുമായിരുന്നു.

ഓപ്പൺ ജയിലിൽ കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് പല തടവുകാരെയും പരോൾ നൽകി അയച്ചിരുന്നു. അന്തേവാസികളുടെ എണ്ണം കുറഞ്ഞതോടെ ഇവിടുത്തെ കൃഷിയും അനുബന്ധജോലികളും തടസപ്പെട്ടു. ഇതോടെയാണ് സെൻട്രൽ ജയിലിൽ നിന്നുള്ള തടവുകാരെ തുറന്ന ജയിലിൽ എത്തിച്ചത്.

ജയിൽ ചാടിയവരെ പിടികൂടാനായി ജയിൽ അധികൃരും പൊലീസും അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.