
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ ജയിലിൽ കഴിയുന്ന സ്വപ്നയെ സന്ദർശിക്കാൻ ആരും കസ്റ്റംസിന്റെ അനുമതി തേടേണ്ടെന്ന് ജയിൽവകുപ്പ്. ഒക്ടോബർ 14നാണ് കൊഫോപോസ ചുമത്തി സ്വപ്നയെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്കു മാറ്റിയത്. എല്ലാ ബുധനാഴ്ചയും സ്വപ്നയ്ക്ക് സന്ദർശകരെ കാണാൻ അനുമതി നൽകിയിരുന്നു. പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന സരിത്തിനും സന്ദർശകരെ അനുവദിച്ചിരുന്നു.
സന്ദർശകർക്കൊപ്പം ജയിൽ വകുപ്പ് പ്രതിനിധിയും കസ്റ്റംസിന്റെ പ്രതിനിധിയും വേണമെന്നത് നിർബന്ധമായിരുന്നു. ആ നിലയ്ക്ക് കസ്റ്റംസ് ഉദ്യോഗസ്ഥനും സന്ദർശകർക്കൊപ്പം വന്നിരുന്നു. എന്നാൽ ഇത് തെറ്റായ കീഴ്‌വഴക്കമാണെന്നു കാണിച്ച് ജയിൽ ഡി.ജി.പി ഋഷിരാജ് സിംഗ് കഴിഞ്ഞ ദിവസം സർക്കുലറിറക്കി അട്ടക്കുളങ്ങര വനിതാ ജയിൽ,പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ടുമാർക്ക് കൈമാറി.
1974ലാണ് കേന്ദ്രം കൊഫോപോസ നിയമം കൊണ്ടുവന്നത്. 1975ൽ കേരളം അനുബന്ധ നിയമം പാസാക്കി. ഇതുപ്രകാരം പ്രതികളെ സന്ദർശിക്കാൻ പ്രത്യേക അനുമതി വേണ്ട. ജയിൽചട്ടം അനുസരിച്ച് അനുമതി നൽകാം.
കസ്റ്റംസിന് അത്തരമൊരു നിയമമുണ്ടെങ്കിൽ അവർ അതുമായി മുന്നോട്ടു വരട്ടെയെന്നാണ് ജയിൽ വകുപ്പിന്റെ നിലപാട്. കഴിഞ്ഞ ദിവസം സ്വപ്നയുടെ ഭർത്താവും സഹോദരനും മകളും കാണാൻ വന്നപ്പോൾ ഒപ്പമുണ്ടായിരുന്ന കസ്റ്റംസ് ഉദ്യോഗസ്ഥനെ ജയിൽ വകുപ്പ് മടക്കി അയച്ചിരുന്നു. ഇദ്ദേഹം പതിവായി സന്ദശകർക്കൊപ്പം വരാറുണ്ടായിരുന്നു.
കേസ് അട്ടിമറിക്കാനുള്ള ശ്രമമാണെന്നാണ് കസ്റ്റംസ് നിലപാട്. കസ്റ്റംസിന്റെ അനുമതി ഒഴിവാക്കിയാൽ ആർക്കു വേണമെങ്കിലും സ്വപ്നയെ ജയിലിലെത്തി കാണാം. ഇത് കേസിനെ ബാധിക്കും. കോടതിയെ സമീപിക്കാനും കസ്റ്റംസ് ആലോചിക്കുന്നുണ്ട്.