
കല്ലമ്പലം: മടവൂർ കക്കോട് പാറമടയിലെ കുളങ്ങളിൽ നിന്നുള്ള വെള്ളം ശുദ്ധീകരിച്ച് ശുദ്ധജല പദ്ധതി നടപ്പാക്കാമെന്ന റവന്യൂ വകുപ്പിന്റെ ശുപാർശ മൂന്ന് വർഷം കഴിഞ്ഞിട്ടും നടപ്പായില്ല. റവന്യൂ വകുപ്പ് തന്നെ പദ്ധതി ഉപേക്ഷിച്ചതായാണ് ആക്ഷേപം. പ്രളയം വന്നതോടെ പാറമടയിലെ ശുദ്ധജല പദ്ധതി എന്നന്നേക്കുമായി ഉപേക്ഷിച്ചു. റവന്യൂ വകുപ്പിന്റെ കീഴിലാണ് കക്കോട് പാറമട. 15 ഏക്കറിലധികം വിസ്തീർണമുള്ള പാറമടയിലെ ഖനനം പാറ പൊട്ടിച്ചു തീർന്നതോടെ 10 വർഷം മുൻപ് നിലച്ചു. കുളങ്ങൾക്ക് 3 ഏക്കറിലധികം വിസ്തീർണം വരും. ചെറുതും വലുതുമായ 14 കുളങ്ങളാണുള്ളത്. 125 അടിയിലേറെ ആഴം ഉണ്ടാകുമെന്നാണ് അനുമാനം. പുരാണ കഥകളിൽ പ്രസക്തി നേടിയ മടവൂർ ഗ്രാമപഞ്ചായത്തിലെ പാറമടകളിൽ അപകടങ്ങൾ പതിവായിട്ടും സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കാൻ പഞ്ചായത്തിനായിട്ടില്ല. ശുദ്ധ ജല പദ്ധതി യാഥാർഥ്യമായാൽ അപകടങ്ങളും കുറയും. പാറമടകൾക്കെതിരെ നിരന്തരം സമരങ്ങൾ നടക്കുന്നുണ്ടെങ്കിലും രാത്രിയിൽ വരെ പാറപൊട്ടിക്കലും വിതരണവുമുണ്ട്. പരിസരത്തെ വീടുകളിൽ പാറക്കഷണങ്ങൾ തെറിച്ചു വീണ് വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുന്നതായും ഇവിടെ നിന്നുള്ള പൊടിപടലങ്ങൾ കാരണം കുട്ടികൾക്ക് ശ്വാസകോശരോഗങ്ങൾ പിടിപെടുന്നതായും പ്രദേശവാസികൾ പറയുന്നു. പാറമട നടത്തുന്നവരുടെ നിരന്തരമായ ഭീഷണിയും ഇവർ നേരിടുന്നുണ്ട്. ശുദ്ധജല പദ്ധതിയിലൂടെ ഇതിനെല്ലാം പരിഹാരമാകുമെന്നാണ് നാട്ടുകാരുടെ വിശ്വാസം. പ്രവർത്തിക്കാത്ത പാറമടകളിലെ വെള്ളക്കെട്ടിൽ വീണ് മരണപ്പെടുന്ന സംഭവം കഴിഞ്ഞ ദിവസം കരവാരം പഞ്ചായത്തിലെ നെല്ലിക്കുന്ന് പാറമടയിലും ആവർത്തിച്ചതോടെ ഇത്തരം പാറമടകളിലേക്കുള്ള വഴികൾ അടയ്ക്കുകയോ സംരക്ഷണഭിത്തി കെട്ടുകയോ ചെയ്യണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്.
മടവൂരിന്റെ ചരിത്രം
മാഢ്യവ്യൻ എന്നൊരു മുനി പൂജാദി കർമങ്ങൾക്കു വേണ്ടി നിരവധി ബ്രഹ്മണരെ ഇവിടെ കുടിയിരുത്തുകയും അവരുടെ താമസത്തിന് നാടിന്റെ പല ഭാഗങ്ങളിൽ ഒട്ടനവധി മഠങ്ങൾ നിർമ്മിക്കുകയും ചെയ്തിരുന്നുവത്രെ. സ്ഥലനമോല്പത്തി മഠങ്ങളുടെ ഊർ മഠവൂർ ആയി. തലമുറകൾ പറഞ്ഞ് പറഞ്ഞ് പിന്നീട് ഗ്രാമ്യഭാഷയിൽ മടവൂർ ആയി. പഞ്ചായത്ത് രൂപീകരണം ആദ്യകാല ഭരണസമിതികൾ 1953 ലാണ് മടവൂർ പഞ്ചായത്ത് രൂപീകരിച്ചത്.
മടവൂർ ഗ്രാമപഞ്ചായത്തും കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തും കൂടി പദ്ധതി നടപ്പാക്കണമെന്നും തുക റവന്യൂ വകുപ്പ് നൽകുമെന്നുമായിരുന്നു നിർദ്ദേശം. ഇതിനായി ഗ്രാമപഞ്ചായത്തിനോട് താലൂക്ക് സഭയിൽ നിവേദനം നൽകാനും നിർദ്ദേശിച്ചിരുന്നു. നിവേദനം താലൂക്ക് സഭ പാസാക്കി കലക്ടർക്ക് നൽകിയതിന് ശേഷം ശുപാർശ പുറം ലോകം കണ്ടിട്ടില്ല.
ഗിരിജാ ബാലചന്ദ്രൻ, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്