
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ മൂന്ന് സെന്റ് വീട് ഒഴിപ്പിക്കുന്നതിനിടെ ആത്മഹത്യക്കു ശ്രമിച്ച രാജന്റെയും ഭാര്യ അമ്പിളിയുടെയും മരണത്തിൽ ഒന്നാം പ്രതി സർക്കാരാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ആരോപിച്ചു. പൊലീസിന്റെയും ഭരണകൂടത്തിന്റെയും ധിക്കാരമാണ് രാജ്യത്തെ ഞെട്ടിച്ച ദുരന്തത്തിന് കാരണം. രാജന്റെയും അമ്പിളിയുടെയും മക്കളെ സംരക്ഷിക്കുക മാത്രമല്ല അവരുടെ കുടുംബം അനാഥമാക്കിയവരെ ശിക്ഷിക്കുകയും ചെയ്യണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു. തോമസ് ചാണ്ടിയുടെ കായൽ കയ്യേറ്റങ്ങളും പി.വി. അൻവറിന്റെ അനധികൃത തടയണകളും എം.എം. മണിയുടെ സഹോദരന്റെ മൂന്നാറിലെ കയ്യേറ്റങ്ങളും തടയുന്നതിലോ തിരിച്ചുപിടിക്കുന്നതിലോ ഒന്നും ചെയ്യാത്തവരാണ് മൂന്ന് സെന്റ് സ്ഥലത്ത് കൂരവച്ച പാവങ്ങളുടെ കുടുംബത്തെ ഇല്ലാതാക്കിയത്. ഭരണകൂട ഭീകരതയ്ക്ക് ഇരയായ കുട്ടികളെ സ്വന്തം കുടുംബം പോലെ സംരക്ഷിക്കാൻ ഭാരതീയ ജനതാപാർട്ടിയുടെ ലക്ഷക്കണക്കിന് വരുന്ന പ്രവർത്തകരുണ്ടാകുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.