
എസ്.ഐ ലൈറ്റർ പപ്പയുടെ ശരീരത്തിലേക്ക് തട്ടിയിട്ടെന്ന് മക്കൾ
തിരുവനന്തപുരം : ''പപ്പ ശരീരത്തിൽ പെട്രോൾ ഒഴിച്ചത് ആത്മഹത്യ ചെയ്യാനല്ല, കോടതിയിൽ നിന്ന് അരമണിക്കൂറിനുള്ളിൽ സ്റ്റേ ഉത്തരവ് ലഭിക്കുമെന്ന് കാലുപിടിച്ച് പറഞ്ഞിട്ടും കേൾക്കാത്ത പൊലീസിന് മുന്നിൽ അത്രയും സമയം പിടിച്ചു നിൽക്കാനായിരുന്നു. തീകത്തുമെന്ന് പപ്പയും അമ്മയും കരുതിയില്ല. അവർക്ക് ആത്മഹത്യ ചെയ്യാൻ പറ്റില്ല, അവരെ പൊലീസ് കൊന്നതാണ്''- നെയ്യാറ്റിൻകര പോങ്ങിൽ നെട്ടത്തോട്ടം ലക്ഷംവീട് കോളനിയിൽ പൊലീസിന്റെ കുടിയൊഴിപ്പിക്കലിനിടെ പൊള്ളലേറ്റ് മരിച്ച രാജന്റെയും അമ്പിളിയുടെയും മക്കളായ രാഹുലും രഞ്ജിത്തും കുഴിമാടത്തിലേക്ക് നോക്കി നെഞ്ചുപൊട്ടി പറഞ്ഞു.
പൊലീസ് അയൽവാസിയായ വസന്തയുടെ വാക്കുമാത്രമാണ് കേട്ടത്. 22ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ ചോറു കഴിക്കാനിരിക്കുന്നതിനിടെ എത്തിയ പൊലീസുകാരോട് ഹൈക്കോടതി കേസ് ഉടൻ പരിഗണിക്കുമെന്നും അരമണിക്കൂറിനുള്ളിൽ സ്റ്റേ കിട്ടുമെന്നും രാജൻ പറഞ്ഞു. അത് കേൾക്കാൻ ഗ്രേഡ് എസ്.ഐ അനിൽകുമാർ തയ്യാറായില്ല. കോടതി കേസ് പരിഗണിച്ച് സ്റ്റേ നൽകുമെന്ന പ്രതീക്ഷയിൽ അരമണിക്കൂർ എങ്ങനെയെങ്കിലും തള്ളിനീക്കാമെന്ന ലക്ഷ്യത്തോടെ അങ്ങനെയെങ്കിൽ വിളമ്പിവച്ച ചോറു കഴിച്ചിട്ട് ഇറങ്ങാമെന്നായി രാജൻ. വീട്ടിലേക്ക് കയറി ചോറിൽ കൈവച്ചു. അപ്പോഴേക്കും പൊലീസ് ഷർട്ടിൽ തൂക്കി പുറത്തിട്ടു. വർക്ക്ഷോപ്പിൽ ജോലിക്ക് പോയിരുന്ന മൂത്തമകൻ രാഹുലും അപ്പോൾ വീട്ടിലെത്തി. സംഭവങ്ങൾ മൊബൈലിൽ പകർത്തി. ഇതിനിടെ പൊലീസിനെ പിന്തിരിപ്പിക്കാൻ, ബൈക്കിൽ ഒഴിക്കാൻ വാങ്ങിവച്ചിരുന്ന പെട്രോൾ രാജൻ ശരീരത്തിൽ ഒഴിച്ചു. സിഗരറ്റ് ലൈറ്ററും കൈയിൽ പിടിച്ചു. ഇടയ്‌ക്ക് അറിയാതെ ലൈറ്റർ കത്തിയപ്പോൾ പപ്പ പേടിച്ച് പോയെന്നും പെട്ടെന്ന് തറയിൽ ലൈറ്റർ താഴ്‌ത്തി തീ അണച്ചെന്നും രാഹുലും രഞ്ജിത്തും പറഞ്ഞു. അതിനിടെ എസ്.ഐ വീട്ടിലേക്ക് കയറാൻ ശ്രമിച്ചു. വീട്ടിലേക്ക് കയറിയാൽ തീകൊളുത്തുമെന്ന് രാജൻ പറഞ്ഞു. ലൈറ്റർ കത്തിക്കാൻ വിരൽ വച്ചു നിന്ന പപ്പയുടെ അതേവിരലിൽ പൊലീസ് അടിച്ചു. ഉടൻ ലൈറ്റർ അപ്പന്റെ ശരീരത്തിലേക്ക് തട്ടിയിട്ടു. ഞങ്ങൾ പറയുന്നതൊന്നും പൊലീസ് കേട്ടില്ല. അരമണിക്കൂർ ക്ഷമിച്ചിരുന്നെങ്കിൽ പപ്പയും അമ്മയും മരിക്കില്ലായിരുന്നു... ഇത് പറയുമ്പോൾ ഇളയവൻ രഞ്ജിത്തിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. ഒന്നും മിണ്ടാതെ തലകുനിച്ച് രാഹുലും.