
ആലക്കോട്: കോൺഗ്രസിലെ ഗ്രൂപ്പ് വഴക്കും അധികാരത്തർക്കങ്ങളും മൂലം 40 വർഷങ്ങളായി യു.ഡി.എഫിന്റെ കുത്തകയാക്കി വെച്ചിരുന്ന നടുവിൽ ഗ്രാമപഞ്ചായത്ത് ഭരണം ഇടതുപക്ഷത്തിന്റെ കൈകളിലെത്തി. 19 വാർഡുകളുള്ള പഞ്ചായത്തിൽ 11 വാർഡുകളിൽ വിജയിച്ചിട്ടും ഭരണം ഇടതുപക്ഷത്തിന്റെ കൈകളിലെത്തുകയായിരുന്നു. കോൺഗ്രസ് സ്ഥാനാർത്ഥികളിൽ 8 പേർ തിരഞ്ഞെടുപ്പിൽ വിജയിച്ചതിൽ എ,ഐ ഗ്രൂപ്പുകൾക്ക് 4 വീതം മെമ്പർമാർ ഉണ്ടായതോടെയാണ് ആർക്കാണ് പ്രസിഡന്റ് സ്ഥാനം ലഭിക്കുക എന്നതിനെച്ചൊല്ലി തർക്കം ഉടലെടുത്തത്. ഐ ഗ്രൂപ്പിന്റെ പ്രമുഖ നേതാവായ ബേബി ഓടംപള്ളിയുടെ പേരാണ് ആദ്യം മുതൽ പറഞ്ഞുകേട്ടിരുന്നത്. എന്നാൽ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിനുവേണ്ടി കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം ചേർന്നപ്പോൾ ഐ ഗ്രൂപ്പിൽ നിന്നും ഒരാളെ അടർത്തിയെടുത്ത് തങ്ങളുടെ പാളയത്തിലെത്തിച്ച് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുത്തതോടെ ഗ്രൂപ്പ് രാഷ്ട്രീയം കലങ്ങിമറിയുകയായിരുന്നു. മൂന്ന് മെമ്പർമാരുള്ള ഐ ഗ്രൂപ്പിനെ ഉപാധികളോടെ എൽ.ഡി.എഫിന്റെ 7 അംഗങ്ങളും പിന്തുണയ്ക്കാൻ തീരുമാനമായി. അതോടൊപ്പം കോൺഗ്രസ് വിമത സ്ഥാനാർഥിയായി മത്സരിച്ചു വിജയിച്ചുവന്ന മെമ്പറും ഐ ഗ്രൂപ്പിലെ പ്രസിഡന്റ് സ്ഥാനാർഥി ബേബി ഓടംപള്ളിയെ പിന്തുണച്ചപ്പോൾ 8 നെതിരെ 11 വോട്ടുകൾ നേടി ബേബി ഓടംപള്ളി വിജയിക്കുകയായിരുന്നു.