കൽപ്പറ്റ: കോഴിക്കോട് ജില്ലയിൽ ഷിഗല്ല രോഗം റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ വയനാട്ടിൽ ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിർദ്ദേശം.
മലിനജലത്തിലൂടെയും കേടായ ഭക്ഷണത്തിലൂടെയും പകരുന്ന രോഗമാണ് ഷിഗല്ലോസിസ്. ഷിഗല്ല വിഭാഗത്തിൽ പെടുന്ന ബാക്ടീരിയയാണ് ഈ രോഗബാധയ്ക്ക് കാരണം. രോഗികളുടെ വിസർജ്യവുമായി നേരിട്ടോ പരോക്ഷമായോ സമ്പർക്കമുണ്ടായാലും രോഗം എളുപ്പത്തിൽ വ്യാപിക്കും.
വയറിളക്കം, പനി, വയറുവേദന, ഛർദ്ദി, ക്ഷീണം, രക്തം കലർന്ന മലം, നിർജലീകരണം എന്നിവയാണ് രോഗ ലക്ഷണങ്ങൾ.
രോഗാണു പ്രധാനമായും കുടലിനെ ബാധിക്കുന്നു. അതുകൊണ്ട് മലത്തോടൊപ്പം രക്തവും കാണപ്പെടുന്നു. ഷിഗല്ല രോഗ ലക്ഷണങ്ങൾ ഗുരുതരാവസ്ഥയിലേക്ക് എത്തിയാൽ അഞ്ച് വയസിന് താഴെയുള്ള കുട്ടികളിൽ മരണസാദ്ധ്യത കൂടുതലാണ്.
ഷിഗല്ലോസിസിന് പ്രതിരോധ മരുന്നില്ലെന്നിരിക്കെ ശ്രദ്ധിച്ചില്ലെങ്കിൽ രോഗവ്യാപനം വളരെ പെട്ടെന്ന് നടക്കും.
രണ്ടു മുതൽ ഏഴു ദിവസം വരെയാണ് രോഗലക്ഷണങ്ങൾ കാണപ്പെടുക. സാധാരണഗതിയിൽ ചികിത്സയില്ലാതെ തന്നെ രോഗം ഭേദമാകാറുണ്ട്.
ശ്രദ്ധിക്കാം
തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക
ഭക്ഷണത്തിന് മുമ്പും മലവിസർജനത്തിന് ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക.
വ്യക്തിശുചിത്വം പാലിക്കുക
തുറസ്സായ സ്ഥലങ്ങളിൽ മലമൂത്രവിസർജനം ചെയ്യാതിരിക്കുക.
കുഞ്ഞുങ്ങളുടെ ഡയപ്പറുകൾ ശരിയായ വിധം സംസ്‌കരിക്കുക.
രോഗലക്ഷണങ്ങളുള്ളവർ ആഹാരം പാകം ചെയ്യാതിരിക്കുക.
പഴകിയ ഭക്ഷണങ്ങൾ ഒഴിവാക്കുക.
വെള്ളവും ഭക്ഷണവും ഇളം ചൂടോടുകൂടി കഴിക്കുക.
ഭക്ഷണ പദാർത്ഥങ്ങൾ ശരിയായ രീതിയിൽ മൂടിവെക്കുക.
വയറിളക്കമുള്ള കുട്ടികളെ മറ്റുള്ളവരുമായി ഇടപെടുത്താതിരിക്കുക.
കക്കൂസും കുളിമുറിയും അണുനശീകരണം നടത്തുക.
രോഗിയുമായി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കുക.
പഴങ്ങളും പച്ചക്കറികളും കഴുകിയ ശേഷം മാത്രം ഉപയോഗിക്കുക.
രോഗലക്ഷണങ്ങളുള്ളവർ ഒ ആർ എസ് ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻവെള്ളം എന്നിവ കഴിക്കുക.
കുടിവെള്ള സ്രോതസ്സുകൾ ക്ലോറിനേറ്റ് ചെയ്യുക