മാന്നാർ : മാന്നാർ കടപ്രമഠം ജംഗ്ഷനിൽ പ്രവർത്തിച്ചിരുന്ന വഴിയോര മീൻകട പുതുവത്സര രാത്രിയിൽ സാമൂഹ്യ വിരുദ്ധർ അഗ്നിക്കിരയാക്കി . മാന്നാർ പാവുക്കര സുനി ഭവനത്തിൽ ജെയിംസിന്റെ വഴിയോര മത്സ്യ വിപണന കേന്ദ്രമാണ് അഗ്നിക്കിരയാക്കിയത്.
വെളുപ്പിന് മൂന്ന് മണിയോടെയാണ് സംഭവം
മീൻ എടുക്കുന്നതിനായി പോകാൻ വന്ന വാഹനത്തിന്റെ ഡ്രൈവർ ആണ് തീ കത്തുന്നത് കണ്ടത്. ഉടൻ തന്നെ അടുത്ത വീട്ടിലെ ആളുകളെ വിളിച്ചുണർത്തി വെള്ളം കൊണ്ടുവന്ന് ഒഴിച്ചാണ് തീ കെടുത്തിയത്. കഴിഞ്ഞ പത്ത് വർഷമായി അവിടെ മീൻ കച്ചവടം നടത്തി വരുന്ന ആളാണ് ജെയിംസ്. ഐസിട്ട് സൂക്ഷിച്ചിരുന്ന ബോക്സും
അതിനുള്ളിൽ ഉണ്ടായിരുന്ന മീനും നശിച്ചു. കൂടാതെ വിൽപ്പനക്കായി ജീവനോടെ അലുമിനിയം പാത്രത്തിൽ സൂക്ഷിച്ചിരുന്ന പുഴ മത്സ്യങ്ങളും നഷ്ടപ്പെട്ടു. മുപ്പതിനായിരത്തോളം രൂപയുടെ നഷ്ടം ഉണ്ടായി എന്നും ഇതിന് മുൻപ് ഇവിടെ നിന്ന് മീൻ മോഷണം പോകുന്നതും പതിവായിരുന്നുവെന്നും
ഉടമ പറഞ്ഞു. മാന്നാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രത്നാകുമാരി, നാലാം വാർഡ് മെമ്പർ ശാലിനി രഘുനാഥ്, മൂന്നാം വാർഡ് മെമ്പർ സലീന നൗഷാദ്,എന്നിവർ സ്ഥലം സന്ദർശിച്ചു. മാന്നാർ പൊലീസ് കേസ് എടുത്തു.