എടത്വാ : യാത്രക്കാരെ സുരക്ഷിതരായി ഇറക്കിയശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എടത്വാ ഡിപ്പോയിലെ ഡ്രൈവർ നീരേറ്റുപുറം വാലയിൽ വീട്ടിൽ വി.എസ് ജോമോനാണ് ഇന്നലെ രാവിലെ 7.30-ന് എടത്വാ സെന്റ് അലോഷ്യസ് കോളേജ് ജംഗ്ഷനിൽ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ആലപ്പുഴയിൽ നിന്ന് തിരുവല്ലയിലേക്ക് പോയ ബസ് കോളേജ് ജംഗ്ഷനിൽ യാത്രക്കാരെ ഇറക്കിയശേഷം മുന്നോട്ട് എടുക്കുന്നതിന് മുമ്പ് ജോമോന് ഡ്രൈവ് ചെയ്യാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായി കണ്ടക്ടർ സജീഷ് കുമാറിന്റെ ശ്രദ്ധയിൽപ്പെട്ടു. ഇതോടെ ബസ് ഒതുക്കി നിറുത്താൻ കണ്ടക്ടർ ആവശ്യപ്പെട്ടു. ബസ് നിറുത്തിയശേഷം സ്റ്റിയറിംഗിലേക്ക് കുഴഞ്ഞുവീണ ജോമോനെ ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് പിഷാരത്തിന്റെ നേതൃത്വത്തിൽ എടത്വായിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഹൃദ്രോഗ ലക്ഷണം കണ്ടതിനെ തുടർന്ന് പിന്നീട് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.