ragi

ആലപ്പുഴ : പഞ്ചാര മണലിൽ ചെറുപയറും റാഗിയും കൃഷി ചെയ്ത് വിജയഗാഥ രചിക്കാൻ ഒരുങ്ങുകയാണ് ചേർത്തല തെക്ക് ഗ്രാമ പഞ്ചായത്ത്‌. തൊഴിലുറപ്പിൽ ഉൾപ്പെടുത്തി കൃഷിവകുപ്പിന്റെ നേതൃത്വത്തിലാണ് കൃഷി . 300 ഏക്കറിൽ റാഗിയും 250 ഏക്കറിൽ ചെറുപയറുമാണ് കൃഷി ചെയ്യുന്നത്.

നിലവിലെ കാലാവസ്ഥ ചെറുപയറിനും റാഗിക്കും അനുയോജ്യമാണെന്നു കണ്ടാണ് കൃഷിയിലേക്ക് ഇറങ്ങിയതെന്ന് കൃഷി ഓഫീസർ റോസ്മി ജോർജ് പറഞ്ഞു. കഴിഞ്ഞ ഡിസംബറിലാണ് കൃഷി ആരംഭിച്ചത്. പഞ്ചായത്തിലെ 22 വാർഡുകളിലായി രൂപീകരിച്ചിട്ടുള്ള തൊഴിലുറപ്പ് ഗ്രൂപ്പുകളാണ് കർഷകർ. 100 തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അതതു വാർഡുകളിൽ കണ്ടെത്തിയിട്ടുള്ള സ്ഥലത്ത് കൃഷി ചെയ്യുന്നത്.

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി അനുവദിച്ചിട്ടുള്ള ആറ് ലക്ഷം രൂപയും കൃഷിവകുപ്പ് വകയിരുത്തിയിട്ടുള്ള ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയും കൂടാതെ തൊഴിൽ ദിനങ്ങൾ കൊടുക്കുന്നതിന്റെ ഭാഗമായി തൊഴിലുറപ്പിൽ നിന്നുള്ള 8 കോടി രൂപയും വിനിയോഗിച്ചാണ്‌ പദ്ധതി നടപ്പാക്കുന്നത്. ഓരോ ഗ്രൂപ്പിനും വളം സബ്സിഡിയായി 3600 രൂപ വീതവും ലഭിക്കും. കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ ദൈനംദിന മേൽനോട്ടവും പരിചരണവും നടക്കുന്നുണ്ട്. കൂടാതെ വാട്സ്ആപ്പ് ഗ്രൂപ്പ് വഴി കൃഷിയുടെ പരിചരണവും നിർദ്ദേശങ്ങളും കൃഷി ഉദ്യോഗസ്ഥർ നൽകും.