nabl

ആലപ്പുഴ: കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന് എൻ.എ.ബി.എൽ (നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിംഗ് ആൻഡ് കാലിബ്രേഷൻ ലബോറട്ടറീസ്) അംഗീകാരം. നിർമ്മാണ സാമഗ്രികളായ സിമന്റ്, കോൺക്രീറ്റ്, ബിറ്റുമിൻ, മണ്ണ് എന്നിവയുടെ പരിശോധനയും അത്യാധുനിക നോൺ ഡിസ്ട്രക്ടീവ് പരിശോധനയും ഉൾപ്പെടെ 61 ഓളം പരിശോധനകൾക്കാണ്‌ ദേശീയ അംഗീകാരം ലഭിച്ചത്.

ഇതോടെ, സർക്കാർ വകുപ്പുകളുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഏക അക്രിഡറ്റഡ് സിവിൽ എൻജിനിയറിംഗ് ലബോറട്ടറിയായി കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് മാറിയെന്ന് മന്ത്രി ജി.സുധാകരൻ അറിയിച്ചു.

ഇന്ത്യയിൽ പൊതുമേഖലയിൽ പോലും വിരലിലെണ്ണാവുന്ന അംഗീകൃത ലാബുകൾ മാത്രമേയുള്ളൂ എന്നിരിക്കെയാണ്‌ സംസ്ഥാന സർക്കാർ സ്ഥാപനമായ കേരള ഹൈവെ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഈ നേട്ടം കൈവരിച്ചത്. എൻ.എ.ബി.എൽ അംഗീകാരത്തിനായി ഐ.എസ്.ഒ നിലവാരത്തിൽ ലാബുകൾ ക്രമീകരിക്കുകയും ഭൗതിക സാഹചര്യങ്ങൾ ഒരുക്കുകയും ചെയ്തു. ഒരു വർഷം നീണ്ട തയ്യാറെടുപ്പുകൾക്ക് ഒടുവിൽ ഡിസംബർ 26, 27 തീയതികളിൽ എൻ.എ.ബി.എൽ സംഘം ഓഡിറ്റിംഗ് നടത്തി അംഗീകാരം നൽകുകയായിരുന്നു. നേട്ടത്തിനു പ്രയത്നിച്ച ഡിസൈൻ വിഭാഗം ചീഫ് എൻജിനിയർ, കെ.എച്ച്.ആർ.ഐ ഡയറക്ടർ, ജോയിന്റ് ഡയറക്ടർ ഉൾപ്പെടെയുള്ള മുഴുവൻ സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥരെയും മന്ത്രി ജി.സുധാകരൻ അഭിനന്ദിച്ചു.