പാലം നിർമ്മാണത്തിന്റെ നിയമക്കുരുക്കുകൾ അഴിഞ്ഞു
ആലപ്പുഴ: മറുകരയിലേക്കൊരു പാലമെന്ന പെരുമ്പളം ദ്വീപ് നിവാസികളുടെ ദീർഘനാളത്തെ കാത്തിരിപ്പ് നിയമക്കുരുകൾ അഴിച്ച് യാഥാർത്ഥ്യത്തിലേക്ക്. 2019 സെപ്തബർ എട്ടിന് പാലത്തിന്റെ നിർമാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചെങ്കിലും കരാറുകാർ യഥാസമയം ജോലി തുടങ്ങാതിരുന്നതിനെ തുടർന്ന് കരാർ റദ്ദാക്കി. പുതിയ ടെൻഡർ ക്ഷണിച്ച് ഊരാളുങ്കൽ സൊസൈറ്റിക്ക് നിർമ്മാണ ചുമതല നൽകി. ഊരാളുങ്കലിന് കരാർ നൽകിയതിനെതിരെ ടെൻഡറിൽ പങ്കെടുത്ത മറ്റൊരു കമ്പനി ഹൈക്കോടതിയെ സമീപിച്ചതോടെ പാലം നിർമ്മാണം ഒരു വർഷമായി മുടങ്ങിക്കിടക്കുകയായിരുന്നു.
ഒടുവിൽ കമ്പനിയുടെ സ്റ്റേ ആവശ്യം ഹൈക്കോടതി കഴിഞ്ഞ വെള്ളിയാഴ്ച നിരാകരിച്ചതിനെ തുടർന്നാണ് പാലമെന്ന പ്രതീക്ഷ വീണ്ടുമുണർന്നത്.
പെരുമ്പളം ദ്വീപ് നിവാസികളുടെ വലിയ സ്വപ്നമായിരുന്നു പാലം. ആദ്യഘട്ട നിർമ്മാണ പ്രവർത്തനങ്ങളുടെ തുടക്കമെന്നോണം 100 മീറ്റർ നീളത്തിൽ വടുതല ഭാഗത്ത് നിന്ന് ഫുട്ട് ബ്രിഡ്ജിനാണ് തുടക്കമായത്. 100 കോടി ചെലവഴിക്കുന്ന പാലത്തിന്റെ നീളം ഒരു കിലോമീറ്ററിലേറെയാണ്. നിർമ്മാണം പൂർത്തിയാകുന്നതോടെ സംസ്ഥാനത്തെ ഏറ്റവും ചെലവ് കൂടിയതും വലുതുമായ പാലമായി പെരുമ്പളം പാലം മാറും.
കിഫ്ബിയാണ് പാലത്തിന് സാമ്പത്തിക സഹായം ചെയ്യുന്നത്. 7.5 മീറ്റർ രണ്ടുവരി ഗതാഗതവും ഒന്നരമീറ്ററിൽ നടപ്പാതയും ഉണ്ടാകും. വടുതല ഭാഗത്ത് 300 മീറ്ററും പെരുമ്പളത്ത് 250 മീറ്ററും അപ്രോച്ച് റോഡ് നിർമ്മിക്കും. പെരുമ്പളം ദ്വീപിനെ വേമ്പനാട് കായലിലൂടെ വടുതല ഭാഗവുമായി ബന്ധിപ്പിക്കുന്നതാണ് പാലം.
ചേർത്തല- അരൂക്കുറ്റി റോഡിൽ നിന്നു പെരുമ്പളം ദ്വീപ് വഴി വൈക്കം- പൂത്തോട്ട- തൃപ്പൂണിത്തുറ സംസ്ഥാന ഹൈവേയെ ബന്ധിപ്പിക്കുന്ന പാതയുടെ ആദ്യഘട്ടം എന്ന നിലയിലാണ് പെരുമ്പളം പാലം വിഭാവനം ചെയ്തിരിക്കുന്നത്.
ആശ്രയം വള്ളവും ബോട്ടും
പതിനായിരത്തിലേറെ ജനസംഖ്യയുള്ള ദ്വീപിൽ നിന്ന് മറുകരയിലേക്ക് എത്താൻ വള്ളങ്ങളും, ബോട്ടുകളുമാണ് ഏക ആശ്രയം. വിദ്യാർത്ഥികളും ജോലിക്കു പോകുന്നവരും ഏറെ ബുദ്ധിമുട്ടിയിരുന്നു. എ.എം.ആരിഫ് എം.പി അരൂർ എം.എൽ.എ ആയിരിക്കെയാണ് പാലമെന്ന നിർദ്ദേശം മുന്നോട്ട് വെച്ചത്. മന്ത്രി ജി. സുധാകരനും പാലത്തിനായി ഇടപെട്ടതോടെ മുഖ്യമന്ത്രി നേരിട്ടെത്തി നിർമ്മാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു. നിയമതടസങ്ങൾ എല്ലാം മാറിയതോടെ നിർമ്മാണം ഉടൻ പൂർത്തിയാകുമെന്ന പ്രതീക്ഷയിലാണ് പെരുമ്പളം നിവാസികൾ.