കായംകുളം: വിവാദങ്ങൾക്ക് പിന്നാലെ പോകാതെ കേരളത്തിന്റെ സമസ്ത മേഖലയിലെയും വികസന മുന്നേറ്റത്തിനാണ് സംസ്ഥാന സർക്കാർ മുൻതൂക്കം നൽകുന്നതെന്ന് മന്ത്റി ജി. സുധാകരൻ പറഞ്ഞു. വികസനത്തിൽ രാഷ്ട്രീയം കാണില്ല. പൊതുമരാമത്തു വകുപ്പിന്റെ കീഴിൽ സംസ്ഥാനത്തു നടക്കുന്നത് സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളാണെന്നും കായംകുളത്തെ മുട്ടേൽ പാലം ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്റി പറഞ്ഞു.
മികവാർന്ന നിർമ്മാണ പ്രവർത്തനങ്ങൾ വഴി വകുപ്പിന്റെ മുഖമുദ്റ മികച്ചതാക്കി മാറ്റാൻ ഈ സർക്കാരിന്റെ കാലഘട്ടത്തിൽ കഴിഞ്ഞിട്ടുണ്ട്. സാങ്കേതിക വിദ്യകളുടെ സഹായത്തോടുകൂടി നൂതന രീതിയിലാണ് പൊതുമരാമത്തു വകുപ്പ് ഇപ്പോൾ റോഡുകളും പാലങ്ങളും രൂപകല്പന ചെയ്ത് നിർമ്മിക്കുന്നത്. സംസ്ഥാനത്തു തന്നെ ഏറ്റവും കൂടുതൽ പാലങ്ങൾ അനുവദിച്ച ജില്ലയാണ് ആലപ്പുഴയെന്നും മന്ത്റി പറഞ്ഞു. യു.പ്രതിഭ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. എ.എം. ആരിഫ് എം.പി മുഖ്യാതിഥിയായി.
ദേവികുളങ്ങര പഞ്ചായത്തിനെയും കൃഷ്ണപുരം പഞ്ചായത്തിലെ ചില പ്രദേശങ്ങളെയും കായംകുളം നഗരവുമായി ബന്ധിപ്പിക്കുന്ന പ്രധാന പാലമാണ് മുട്ടേൽ പാലം. കാലങ്ങളായി ജീർണ്ണാവസ്ഥയിലായിരുന്ന പാലം യു. പ്രതിഭ എം.എൽ.എയുടെ അഭ്യർത്ഥന പ്രകാരം മന്ത്റി ജി. സുധാകരൻ മുൻകൈയെടുത്താണ് 7.55 കോടി രൂപ അനുവദിച്ചത്. പ്രീ സ്ട്രെസ്ഡ് ബോ സ്ട്രിംഗ് ആർച്ച് ബ്റിഡ്ജ് എന്ന നവീന രീതിയിലാണ് പാലം നിർമ്മിച്ചിട്ടുള്ളത്. ഈ മാതൃകയിൽ പൊതുമരാമത്ത് വകുപ്പ് രൂപകല്പന ചെയ്ത് നിർമ്മാണം പൂർത്തീകരിക്കുന്ന ആദ്യത്തെ പാലമാണ് മുട്ടേൽ പാലം. നീളം 32 മീറ്ററും, വീതി 15 മീറ്ററുമാണ്. 1.5 മീറ്റർ വീതിയിൽ ഇരുവശങ്ങളിലും നടപ്പാതകളും നിർമ്മിച്ചിട്ടുണ്ട്. ലോക്ക് ഡൗണിനു ശേഷം സാമഗ്രികൾ റോഡുമാർഗ്ഗം എത്തിച്ച് പ്രവർത്തനങ്ങൾ വേഗത്തിലാക്കിയാണ് നിർമ്മാണം പൂർത്തീകരിച്ചത്. നഗരസഭ ചെയർപേഴ്‌സൺ പി.ശശികല, ദേവികുളങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. പവനനാഥൻ, പൊതുമരാമത്ത് പാലം വിഭാഗം ചീഫ് എൻജിനിയർ എസ്. മനോമോഹൻ, സൂപ്രണ്ടിംഗ് എൻജിനീയർ മഞ്ജുഷ പി.ആർ, നഗരസഭ കൗൺസിലർമാരായ കെ. പുഷ്പദാസ്, എസ്.ലേഖ പൊതുമരാമത്ത് എക്‌സിക്യുട്ടീവ് എൻജിനീയർ ഡോ. എ.സിനി എന്നിവർ പങ്കെടുത്തു.