ആലപ്പുഴ:കൊവിഡ് പ്രതിസന്ധിൾക്കിടയിൽ തൊഴിൽ നഷ്ട്ടപ്പെട്ട് നാട്ടിലെത്തിയ പ്രവാസികൾക്കായി കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് നടപ്പാക്കിയ 'പ്രവാസി ജൈവ പച്ചക്കറി കൃഷി' പദ്ധതി നേട്ടം കൊയ്യുന്നു.കഴിഞ്ഞ മെയ് മാസത്തിൽ ഉദ്ഘാടനം ചെയ്ത പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ മികച്ച നേട്ടം കൊയ്ത പ്രവാസിയായ മധു സുരേന്ദ്രനും കുടുംബവും രണ്ടാം ഘട്ടത്തിലെ വിളവെടുപ്പിന് വിദേശത്ത് നിന്നും സാക്ഷ്യം വഹിക്കുകയാണ്. അഞ്ച് മാസങ്ങൾക്ക് മുൻപ് വിദേശത്തേക്ക് മടങ്ങിപ്പോയ മധു സുഹൃത്തായ അനിലിനെയാണ് പച്ചക്കറി കൃഷിയുടെ മേൽനോട്ടവും പരിചരണവും ഏൽപ്പിച്ചിട്ടുള്ളത്.
ഒന്നര ഏക്കറിലാണ് മധു പച്ചക്കറി കൃഷി ആരംഭിച്ചത്.
രണ്ടു ലക്ഷത്തിലധികം രൂപയുടെ വിൽപ്പന ആദ്യ വിളവെടുപ്പിൽ മധുവിന് ലഭിച്ചു. പഞ്ചായത്തിലെ തന്നെ വിവിധ പച്ചക്കറി വിപണന കേന്ദ്രങ്ങളിലാണ് വിളവെടുത്ത പച്ചക്കറി വിറ്റഴിച്ചത്. കൃഷിക്കാവശ്യമായ തൈകൾ, വളം, കൂലിച്ചെലവ് സബ്‌സിഡി, ഡിപ്പാർട്ട്‌മെന്റ് ഡ്രിപ്പ്, ഇറിഗേഷൻ സബ്‌സിഡി എന്നിവ കൃഷി വകുപ്പ് നൽകി. പച്ചക്കറി വികസന പദ്ധതി പ്രകാരം 12,500 രൂപ, തരിശ് കൃഷിക്കായി 7400 രൂപ, റെഡ് ലേഡി പപ്പായയ്ക്ക് 3625 രൂപ എന്നിങ്ങനെ വിവിധ പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷിക്കാവശ്യമായ സഹായം നൽകിയതായി അസിസ്റ്റന്റ് കൃഷി ഓഫീസർ സുരേഷ് പറഞ്ഞു.
പീച്ചിൽ, പടവലം, പാവയ്ക്ക, ചീര, വെണ്ടയ്ക്ക, വഴുതന, വാഴ, റെഡ് ലേഡി പപ്പായ, ചേമ്പ്, ചേന, എന്നിവയാണ് കൃഷി ചെയ്യുന്നത്.തിലോപ്പി മീൻകൃഷിയും പച്ചക്കറിക്കൊപ്പം ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്ത് തന്നെ ആദ്യം നടപ്പാക്കിയ പദ്ധതിയിലൂടെ ആദ്യ ഘട്ടത്തിൽ 150 പേർക്ക് ജൈവ പച്ചക്കറി കൃഷിക്കുള്ള സഹായമാണ് പഞ്ചായത്ത് തയ്യാറാക്കിയതെന്നും കൃഷി ഓഫീസർ പറഞ്ഞു.